'പിണറായിയെക്കുറിച്ച് പറഞ്ഞത് മികച്ച രാഷ്ട്രീയതമാശ,  ഇ പിയെക്കാൾ വലിയ കോമാളിയായി മാറരുത്'; കോടിയേരിയോട് സുധാകരൻ

By Web TeamFirst Published Aug 12, 2022, 11:28 PM IST
Highlights

നിഷ്പക്ഷ അന്വേഷണങ്ങൾക്ക് വഴിയൊരുക്കാതെ ഇ ഡി യെ കൊണ്ടുവന്ന് രക്ഷപ്പെടാൻ നോക്കിയത് പിണറായി ആണെന്നും അടയും ചക്കരയും പോലെ ചേർന്നിരിക്കുന്നതിനാൽ നരേന്ദ്രമോദി ഒരിക്കലും പിണറായിയെ വേട്ടയാടില്ലെന്നും സുധാകരൻ പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സവിശേഷമായി ആക്രമിക്കുന്നുവെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെ പരിഹസിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവന വളരെ മികച്ചൊരു രാഷ്ട്രീയ തമാശ ആണെന്ന് പറഞ്ഞ സുധാകരൻ ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണൻ മാറരുതെന്നും പരിഹസിച്ചു. നിഷ്പക്ഷ അന്വേഷണങ്ങൾക്ക് വഴിയൊരുക്കാതെ ഇ ഡി യെ കൊണ്ടുവന്ന് രക്ഷപ്പെടാൻ നോക്കിയത് പിണറായി ആണെന്നും അടയും ചക്കരയും പോലെ ചേർന്നിരിക്കുന്നതിനാൽ നരേന്ദ്രമോദി ഒരിക്കലും പിണറായിയെ വേട്ടയാടില്ലെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അതു കൊണ്ട് ഇല്ലാത്ത ഇരവാദം ഉണ്ടാക്കി വെറുതെ വിലപിക്കാൻ പാർട്ടി സെക്രട്ടറി നോക്കേണ്ടെന്നും ഇത്തരം പ്രഹസനങ്ങൾ കൊണ്ടൊന്നും പിണറായി വിജയന്‍റെ ദുഷിച്ച ഭരണത്തിൽ നിന്നും ജനശ്രദ്ധ മാറില്ലെന്നും കെ പി സി സി അധ്യക്ഷൻ കൂട്ടിച്ചേ‍ർത്തു.

'മന്ത്രിമാര്‍ ഓഫീസില്‍ മാത്രമാവരുത്, സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യണം', സമഗ്രമാറ്റത്തിന് നിര്‍ദേശിച്ച് സിപിഎം

സുധാകരന്‍റെ വാക്കുകൾ

"മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു '' എന്ന കോടിയേരിയുടെ പ്രസ്താവന വളരെ മികച്ചൊരു രാഷ്ട്രീയ തമാശ ആണ്. ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണൻ മാറരുത്.
ആരാണ് പിണറായി വിജയനെ ആക്രമിക്കുന്നത് ? അദ്ദേഹത്തിന്‍റെ  ഓഫീസിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന , വിദേശയാത്രകളിലുൾപ്പടെ കൂടെ കൊണ്ടുനടന്ന, സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കൂടി ആയ അദ്ദേഹത്തിന്‍റെ സിൽബന്തിയാണ് പിണറായിയെ നിരന്തരം ആക്രമിക്കുന്നത്.
"കൂടെ കിടന്നവർക്കേ രാപ്പനി അറിയൂ" എന്ന ചൊല്ല് പോലെയാണ് ആ സ്ത്രീ മുഖ്യമന്ത്രിയെ പറ്റിയുള്ള രഹസ്യങ്ങൾ വിവരിക്കുന്നത്. തീവ്രവാദികളെ രക്ഷപെടാൻ സഹായിച്ചുവെന്ന ഗുരുതര കുറ്റം വരെ ആരോപിച്ചിരിക്കുന്നു.
എതിർക്കുന്നവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയ പാരമ്പര്യം ഉള്ള പിണറായി വിജയൻ എന്തേ ആ വിവാദ സ്ത്രീക്കെതിരെ നിയമ നടപടി എടുക്കാത്തത്? മടിയിൽ കനമുള്ളതിന്‍റെ ഭയമാണോ മുഖ്യന്? അദ്ദേഹം പറഞ്ഞത് പോലെ തന്നെ "ആ ജനുസ്സ് വേറെയാണ്". ആ ജനുസ്സിന്‍റെ കൈകൾ അശുദ്ധമാണ്. എത്ര സോപ്പിട്ട് കൈ കഴുകിയാലും ആ കൈകളിലെ അഴിമതിയുടെ ദുർഗന്ധം ഒരിക്കലും മാറില്ല.
ഇ ഡി വേട്ടയാടുന്നുവെന്ന  കോടിയേരിയുടെ പരാമർശം എത്ര പരിഹാസ്യമാണ്. കേരളം വിട്ടാൽ നിങ്ങൾ ഇ ഡി ക്ക് കൈയ്യടിക്കും. കേരളത്തിൽ നിങ്ങൾ അവരെ തള്ളിപ്പറയും. എന്തിനാണീ "ഇരട്ട നിലപാട്?" സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് രക്ഷപ്പെടാൻ നിഷ്പക്ഷ അന്വേഷണങ്ങൾക്ക് വഴിയൊരുക്കാതെ ഇ ഡി യെ കൊണ്ടുവന്ന് രക്ഷപ്പെടാൻ നോക്കിയത് പിണറായി ആണ്. കേരളത്തിന് അകത്തും പുറത്തും കോൺഗ്രസിന് ഈ വിഷയത്തിൽ ഒരേ ഒരു നിലപാടേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നത്. എന്നാൽ അടയും ചക്കരയും പോലെ ചേർന്നിരിക്കുന്നതിനാൽ നരേന്ദ്രമോദി ഒരിക്കലും പിണറായിയെ വേട്ടയാടില്ല. അതു കൊണ്ട് ഇല്ലാത്ത ഇരവാദം ഉണ്ടാക്കി വെറുതെ വിലപിക്കാൻ പാർട്ടി സെക്രട്ടറി നോക്കേണ്ട. ഇത്തരം പ്രഹസനങ്ങൾ കൊണ്ടൊന്നും പിണറായി വിജയന്‍റെ ദുഷിച്ച ഭരണത്തിൽ നിന്നും ജനശ്രദ്ധ മാറില്ല.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം

 

click me!