മോൻസനെതിരെ പരാതിയുമായി സുധാകരൻ, പിന്തുണച്ച് സതീശൻ, സിബിഐ വരണമെന്ന് ബെന്നി ബഹന്നാൻ

By Web TeamFirst Published Oct 1, 2021, 12:31 PM IST
Highlights

ഒരു ഫോട്ടോയുടെ പേരിൽ കെ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ 

കൊച്ചി: മോൻസൻ മാവുങ്കൽ (Monson Mavunkal)തട്ടിപ്പ് കേസിൽ കെ സുധാകരനെ(K Sudhakaran) പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (V D Satheesan). കേസ് സിബിഐ (CBI) അന്വേഷിച്ചാലേ സത്യം പുറത്തുവരൂവെന്ന് മറ്റൊരു നേതാവായ ബെന്നി ബഹന്നാൻ പറഞ്ഞു. അതേസമയം തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനും പരാതിക്കാരനായ അനൂപിനെതിരെയും പരാതി നൽകാനുള്ള നീക്കത്തിലാണ് കെ സുധാകരൻ.

ഒരു ഫോട്ടോയുടെ പേരിൽ കെ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കൾ ഓരോ സ്ഥലത്തും പോകുമ്പോൾ ആളുകൾ ഫോട്ടോയെടുക്കാൻ വരാറുണ്ട്. അവർ പിൽക്കാലത്ത് ഏതെങ്കിലും കേസിൽ അകപ്പെടുമ്പോൾ രാഷ്ട്രീയ നേതാക്കളെ കുറ്റപ്പെടുത്തരുത്. അത്തരത്തിൽ ആരെയും വേട്ടയാടുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മോൻസന്റെ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാൻ. സത്യം പുറത്ത് വരണമെങ്കിൽ കേന്ദ്ര അന്വേഷണം വേണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെടുന്നു. കോൺഗ്രസിലെ പുതിയ നേതൃമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സുധാകരൻ - സതീശൻ പക്ഷത്തിനെ നേരിടാനുള്ള ആയുധമായി മോൻസൻ കേസിനെ ഏറ്റെടുക്കുകയാണ് മറുപക്ഷം.

അതേസമയം മോൻസനെതിരെയും തട്ടിപ്പിനിരയായ അനൂപിനെതിരെയും പരാതി നൽകാനാണ് കെ സുധാകരന്റെ നീക്കം. വ്യാജചികിത്സക്കാണ് കെ സുധാകരൻ മോൻസനെതിരെ പരാതി നൽകുന്നത്. തന്റെ പേര് കേസിൽ വലിച്ചിഴച്ചതിന് പരാതിക്കാരനായ അനൂപിനെതിരെയും പരാതി നൽകാനാണ് കെപിസിസി അധ്യക്ഷന്റെ തീരുമാനം.
 

click me!