സുരേന്ദ്രൻ്റെ 35 സീറ്റ് പ്രസ്താവന തിരിച്ചടിയായി; തെരഞ്ഞെടുപ്പിലെ പാളിച്ചകളെ പറ്റി ബിജെപി അന്വേഷണ റിപ്പോർട്ട്

By Web TeamFirst Published Sep 4, 2021, 1:26 PM IST
Highlights

നാല് ജനറൽ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡൻ്റിൻ്റെയും നേതൃത്വത്തിലാണ്  നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് ബിജെപി പഠിച്ചത്. സംസ്ഥാന നേതത്വത്തിന്‍റേയും മുതിര്‍ന്ന നേതാക്കളുടേയും വിഴ്ചകള്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: മുപ്പത്തിയഞ്ച് സീറ്റ് നേടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവന ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ നിയോഗിച്ച ബിജെപി സമിതിയുടെ റിപ്പോര്‍ട്ട്. ഒ രാജഗോപാലിന്‍റെ പ്രസ്താവനകള്‍ നേമത്തും പൊതുവിലും  പാര്‍ട്ടിക്ക് ദേഷം ചെയ്തു. നേതൃത്വത്തിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് അടുത്തയാഴ്ച ചേരുന്ന കോര്‍ കമ്മറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യും.

നാല് ജനറൽ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡൻ്റിൻ്റെയും നേതൃത്വത്തിലാണ്  നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് ബിജെപി പഠിച്ചത്. സംസ്ഥാന നേതത്വത്തിന്‍റേയും മുതിര്‍ന്ന നേതാക്കളുടേയും വിഴ്ചകള്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന സുരേന്ദ്രന്‍റെ പ്രസ്താവന തിരച്ചടിയായി. ബിജെപിയും കോൺഗ്രസും ധാരണ എന്ന ചിന്ത ജനങ്ങളിൽ ഉണ്ടാക്കി. എൽഡിഎഫ് ന്യൂനപക്ഷങ്ങളിൽ ഇത് ഫലപ്രദമായി ഉപയോഗിച്ചു. 

കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് വീഴ്ചയായി. രണ്ട് മണ്ഡലത്തിലും ശ്രദ്ധ ലഭിച്ചില്ല. ഒ രാജഗോപാൽ അടക്കം മുതിർന്ന നേതാക്കളുടെ പ്രസ്താവന നേമത്ത്  ദോഷം ചെയ്തു. ഒ രാജഗോപാലിന് നേമത്ത് ജനകീയ എംഎൽഎ ആകാനായില്ല. നേമം ഗുജറാത്താണെന്ന  കുമ്മനത്തിൻ്റെ പ്രസ്താവന സംസ്ഥാനത്താകെ ന്യൂനപക്ഷങ്ങളില്‍ ചര്‍ച്ചയായി. ശബരിമലയും സ്ഥാനാർഥി പ്രഖ്യാപനത്തിലെ പ്രതിസന്ധിയും കഴക്കൂട്ടത്ത് തിരിച്ചടിയായി. കഴക്കൂട്ടത്ത് പാർട്ടിയും സ്ഥാനാർത്ഥിയും സമാന്തരമായി പ്രചാരണം നടത്തി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതോടെ ബിജെപിക്ക് മണ്ഡലത്തിലെ സാധ്യതകൾ നഷ്ടമായി. ബിജെപി ഇറക്കുമതി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുവെന്ന ചിന്ത കൃഷ്ണകുമാറിന് തിരിച്ചടിയായി. ഇങ്ങനെയാണ് റിപ്പോ‌ട്ടിലെ കണ്ടെത്തലുകൾ. 

ബിഡിജെഎസ്, എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്നെങ്കില്‍ പോലും ഈഴവ വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചില്ല. ഗുരുവായൂരിലേയും തലശ്ശേരിയിലേയും നാമനിര്‍ദ്ദേശപത്രിക തള്ളിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്. അടുത്ത ആഴ്ച ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേരും. അതിന് ശേഷം തുടര്‍നടപടി സ്വീകരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!