ഒരുപാട് അഭിപ്രായ ഭിന്നതകൾ ഉണ്ടാകും അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായ പ്രകടനം പാർട്ടിക്ക് അകത്ത് മാത്രം മതിയെന്നും കെ സുധാകരൻ.
തിരുവനന്തപുരം: കെപിസിസി നേതൃത്വവുമായുള്ള ചർച്ചയ്ക്ക് തയാറെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. നേതൃത്വം ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഇല്ല. നേതാക്കളുടെ പരസ്യ പ്രസ്താപനകൾ അവസാനിപ്പിക്കും. ഒരുപാട് അഭിപ്രായ ഭിന്നതകൾ ഉണ്ടാകും അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായ പ്രകടനം പാർട്ടിക്ക് അകത്ത് മാത്രം മതിയെന്നും കെ സുധാകരൻ നിര്‍ദ്ദേശിച്ചിച്ചു. പുതിയ പ്രവർത്തന ശൈലിക്കാണ് നേതൃത്വം തുടക്കമിടുന്നത്. ഇത് അണികളും നേതാക്കളും മനസിലാക്കണം. അഭിപ്രായപ്രകടനങ്ങൾ പാർട്ടിയെ ദുർബലമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആരെയെങ്കിലും ഒതുക്കണമെന്ന മർക്കട മുഷ്ടി കെപിസിസിക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. ഈ മാസം തന്നെ കെപിസിസി ഭാരവാഹികളെ നിയമിക്കുമെന്നും അർഹതപ്പെട്ട ആളുകളെ ഉൾപ്പെടുത്തിയാകും പുനഃസംഘടനയെന്നും കൊടിക്കുന്നിൽ പറഞ്ഞു. കെപിസിസി തന്നെയാകും പട്ടിക തയ്യാറാക്കുക. എല്ലാവരുടെയും അഭിപ്രായം കേൾക്കും. എന്നാൽ അന്തിമ പട്ടിക കെപിസിസിയുടേതാണ്. പരാതികൾ സ്വാഭാവികമാണെന്നും അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേര്‍ത്തു. മുൻ കാലങ്ങളിൽ പലരും അച്ചടക്കം ലംഘിച്ചിട്ടുണ്ട്. അന്നൊക്കെ അത് താങ്ങാൻ ഉള്ള ശേഷി പാർട്ടിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി എന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona