'ജനങ്ങളുടെ ജീവന്‍ വച്ച് പന്താടരുത്'; സര്‍ക്കാരിനെതിരെ കെ സുരേന്ദ്രന്‍

By Web TeamFirst Published Mar 19, 2020, 5:24 PM IST
Highlights

പരീക്ഷകള്‍ നടത്തിയേ അടങ്ങൂ എന്ന വാശി സര്‍ക്കാരിനെന്തിനാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നതാണ്.

തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ എല്ലാ മേഖലയും കൂടുതല്‍ ജാഗ്രതയും നിയന്ത്രണവും നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്ത് പരീക്ഷകള്‍ നടത്താനും ബാറുകളും ബിവറേജസുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

രാജ്യം ഗുരുതരമായ സ്ഥിതിയിലായതിനാല്‍ സര്‍വകലാശാലകളിലേതടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. അതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന സിബിഎസ്ഇ പരീക്ഷകളടക്കം മാറ്റി. എന്നിട്ടും പരീക്ഷകള്‍ നടത്തിയേ അടങ്ങൂ എന്ന വാശി സര്‍ക്കാരിനെന്തിനാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നതാണ്. സര്‍ക്കാര്‍ അതും ചെവിക്കൊണ്ടിട്ടില്ല. ബാറുകള്‍ അടച്ചാല്‍ വരുമാന നഷ്ടമുണ്ടാകുമെന്നും വ്യാജമദ്യമൊഴുകുമെന്ന വാദം ബാലിശമാണ്. രോഗവ്യാപനം തടയുന്നതില്‍ ഇനിയുള്ള ദിവസങ്ങള്‍ അതിനിര്‍ണ്ണായകമാണെന്നാണ്  വിദഗ്ധാഭിപ്രായം.

ആ നിലയ്ക്ക്  കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ഒരു സാഹചര്യവും ഉണ്ടാകാന്‍ പാടില്ലന്നാണ് നിര്‍ദ്ദേശം. ബാറുകളിലും ഔട്ട് ലെറ്റുകളിലും ഉണ്ടാകുന്ന തിരക്കും ക്യൂവും കൊറോണ പ്രതിരോധത്തിന് ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളെയും തകര്‍ക്കുന്നതാണ്.

സര്‍ക്കാരിന് വരുമാനമുണ്ടാക്കാനായി ജനങ്ങളുടെ ജീവന്‍ പന്താടുന്ന സമീപനമാണ് സര്‍ക്കാരിന്റെത്. അതിനാല്‍ അടിയന്തിരമായി സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിച്ച് എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ബാറുകളും ബിവറേജസ് ഒട്ട്‌ലെറ്റുകളും അടച്ചിടാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

യുജിസി നിർദേശം തള്ളി സർക്കാർ: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!