Asianet News MalayalamAsianet News Malayalam

യുജിസി നിർദേശം തള്ളി സർക്കാർ: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും

 കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ മാർച്ച് 31 വരെയുള്ള പരീക്ഷകൾ മാറ്റി വയ്ക്കാനുള്ള യുജിസി നിർദേശം തള്ളി കേരളം. 

Kerala Government rejected UGC instruction will go forward with university exams
Author
Thiruvananthapuram, First Published Mar 19, 2020, 4:53 PM IST


തിരുവനന്തപുരം:  കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനുള്ള യുജിസി നിർദേശം തള്ളി കേരളം. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലേയും പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച കർശന മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ടു പരീക്ഷകൾ പൂർത്തിയാക്കുമെന്നാണ് കേരളത്തിലെ സർവകലാശാലകളുടെ നിലപാട്. ഇക്കാര്യം ഉടനെ യുജിസിയെ അറിയിക്കും. 

കൊവിഡ് വൈറസിനെതിരായ ജാഗ്രതയുടെ ഭാഗമായി നിലവിൽ നടക്കുന്ന പരീക്ഷകൾ അടക്കം എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനാണ് യുജിസി സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നത്. ഈ  മാസം 31 വരെ മൂല്യനിർണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കിയിരുന്നു.

കൊവിഡ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിലും കേരള, എംജി സർവകലാശാലകൾ പരീക്ഷകൾ മാറ്റി വയ്ക്കാത്തതിൽ നേരത്തെ  പ്രതിഷേധമുയർന്നിരുന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഇതിനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുകയും ചെയ്തു. എന്നാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് പരീക്ഷകൾ നടത്താനാണ് തീരുമാനമെന്നായിരുന്നു മന്ത്രി കെ ടി ജലീൽ ഇന്ന് രാവിലെയും മാധ്യമങ്ങളോട് പറഞ്ഞത്.  അതേസമയം, കാലിക്കറ്റ് സർവകലാശാല കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകൾ നടത്തേണ്ടെന്ന് തീരുമാനമെടുക്കുകയും ചെയ്തു. 

മാർച്ച് 31- ന് ശേഷമേ ഇനി പരീക്ഷ നടത്താവൂ എന്നാണ് യുജിസി നിർദേശം നൽകിയിരിക്കുന്നത്. എല്ലാ മൂല്യനിർണയക്യാമ്പുകളും മാർച്ച് 31-ന് ശേഷം നടത്തുന്ന തരത്തിൽ മാറ്റണം. ഇതിന്‍റെ പേരിൽ കൃത്യമായി വിദ്യാർത്ഥികളോടും അധ്യാപകരോടും ആശയവിനിമയം നടത്തണം. ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിച്ച് അവർക്ക് കൃത്യമായ വിവരം നൽകണം. വിദ്യാർത്ഥികളെയോ രക്ഷിതാക്കളെയോ അധ്യാപകരെയോ ആശങ്കയിലാക്കരുത്. സംശയങ്ങൾക്ക് മറുപടി നൽകാൻ അടിയന്തരമായി ഹെൽപ് ലൈൻ നമ്പറുകൾ തുറക്കണം - യുജിസി പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങളിൽ പറയുന്നു.വിദ്യാർത്ഥികളോ, അധ്യാപകരോ, രക്ഷിതാക്കളോ പരിഭ്രാന്തരാകരുതെന്നും, ഭയമല്ല ജാഗ്രതയോടെ കൊവിഡ് 19 ബാധയെ നേരിടാമെന്നും യുജിസി വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. 

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷകളെല്ലാം മാറ്റി വയ്ക്കണമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകളും പാർട്ടികളും കോളേജ് മാനേജ്മെന്‍റുകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതനുസരിച്ച് കാലിക്കറ്റ് പോലുള്ള സർവകലാശാലകൾ മൂല്യനിർണയ ക്യാമ്പുകൾ മാത്രമേ മാറ്റിയിരുന്നുള്ളൂ. പരീക്ഷകൾ എല്ലാ മുൻകരുതലുകളോടെയും നടക്കട്ടെ എന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. ഇതിനെതിരെ രാവിലെ കെഎസ്‍യു പ്രതിഷേധം നടത്തിയിരുന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനസർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios