
തിരുവനന്തപുരം: സംസ്ഥാന ഭരണത്തെയും സിപിഐഎമ്മിനെയും നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും തിരുത്താന്‍ തക്ക ശക്തനായി റിയാസ് മാറി. ഗോവിന്ദന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലന്ന് ഗോവിന്ദന്‍ തിരുത്തിയപ്പോള്‍ റിയാസ് പറയുന്നു, ഷംസീര്‍ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ലന്നും. ഇനി മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. പാര്‍ട്ടി സെക്രട്ടറിയെ മരുമകന്‍ മന്ത്രി തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
റിയാസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത് മുസ്ലീം വോട്ട് ബാങ്കിനു വേണ്ടിയുള്ള പ്രാകൃത സമീപനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗീയത വമിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്. ജനങ്ങളെ ഭിന്നിപ്പിച്ച് അതില്‍ നിന്ന് മുതലാക്കാനാണ് സിപിഎം നീക്കം. ഭരണ പരാജയം മറച്ചുവെക്കാനും നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുമാണ് സിപിഎം ശ്രമം. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഗണപതി നിന്ദ. ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
ഏഴിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. ഗണപതി നിന്ദ നടത്തിയ ഷംസീറുമായി സഭയില്‍ സഹകരിക്കുമോ എന്ന് വി.ഡി സതീശനും കെ.സുധാകരനും വ്യക്തമാക്കണം. കോണ്‍ഗ്രസ് നിയമസഭയില്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്നറിയാന്‍ എല്ലാര്‍ക്കും താല്പര്യമുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഷംസീര്‍ മാപ്പു പറയും വരെ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ടു പോകുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഏട്ടിന് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തും. 10ന് ബിജെപിയുടെ നേതൃത്വത്തില്‍ നിയമസഭാ മന്ദിരത്തിലേക്ക് നാമജപ യാത്ര സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
'കളി വേണ്ട'; കാടിറങ്ങാതിരിക്കാൻ നിര്‍മ്മിച്ച 'കെണി' വെട്ടിക്കുന്ന ആനയെ കണ്ടോ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam