കേരളത്തിലെ ആരോഗ്യമേഖല തകർന്നു: കേന്ദ്രസഹായം തേടണമെന്ന് കെ. സുരേന്ദ്രന്‍

By Web TeamFirst Published Oct 18, 2020, 7:21 PM IST
Highlights

പൊസിറ്റീവായ രോഗികൾ ദിവസങ്ങൾ കഴിഞ്ഞാണ് രോഗവിവരം അറിയുന്നത്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പോലും ആംബുലൻസ് സൗകര്യം ലഭിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍.

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞെന്നും കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസഹായം തേടണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

പി.ആർ ഏജൻസിയെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നതിനിടെ മുന്നൊരുക്കം നടത്തുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. കൊവിഡ് പ്രതിരോധപ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ട ഫണ്ട് സർക്കാർഅനുവദിക്കുന്നില്ല. വികസനപ്രവർത്തനത്തിന് ഉപയോഗിക്കേണ്ട പണം ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ പ്രതിരോധ പ്രവർത്തനം നടത്തുന്നത്. സർക്കാർ ആശുപത്രികളിൽ സൗകര്യം ഇല്ലാത്തതിനാൽ ഹോംഐസൊലേഷനെയും സ്വകാര്യ ആശുപത്രികളെയുമാണ് പൊതുജനം ആശ്രയിക്കുന്നത്. 

ടെസ്റ്റുകളുടെ എണ്ണത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിറകിലായതാണ് കേരളത്തിൽ സ്ഥിതി ഇത്രയും ഭയാനകമാക്കിയതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുംബൈ,ഡൽഹി ഉൾപ്പെടെയുള്ള കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തിയും കേന്ദ്ര സഹായം സ്വീകരിച്ചുമാണ് സർക്കാറുകൾ രോഗത്തെ പിടിച്ചുകെട്ടിയത്. എന്നാൽ കേരളത്തിൽ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം കുറയുകയാണ്. 

പൊസിറ്റീവായ രോഗികൾ ദിവസങ്ങൾ കഴിഞ്ഞാണ് രോഗവിവരം അറിയുന്നത്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പോലും ആംബുലൻസ് സൗകര്യം ലഭിക്കുന്നില്ല. ഐസൊലേഷനിൽ കഴിയുന്നവരോട് ഫോണിൽ പോലും രോഗവിവരം തിരക്കാൻ ആരോഗ്യപ്രവർത്തകരില്ല. കഴിഞ്ഞ ദിവസം പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദ്ദേഹം മാറി മറവ് ചെയ്ത സംഭവം രാജ്യത്തിന് തന്നെ നാണക്കേടാണ്. ലോക്ക്ഡൗൺ സമയത്ത് മറ്റുസംസ്ഥാനങ്ങൾ കൊവിഡ് കെയർസെന്ററുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയപ്പോൾ കേരളത്തിൽ സർക്കാർ മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടെ വായ്ത്താരി പാടുകയായിരുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

click me!