'അവിശ്വാസ പ്രമേയം ചർച്ചക്കെടുത്താൽ സ്വർണ്ണ കള്ളക്കടത്തിനെ ന്യായികരിക്കാൻ ഘടക കക്ഷികൾ തയാറാകില്ലയെന്ന ആശങ്കയാണ് സാഭാസമ്മേളനം മാറ്റാന്‍ കാരണം.'
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് മടിയിൽ കനമുളളതു കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി വിമർശനത്തിൽ നിന്നും ഒളിച്ചോടുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
അവിശ്വാസ പ്രമേയത്തെ സി.പി.എം ഭയക്കുകയാണ്. അവിശ്വാസ പ്രമേയം ചർച്ചക്കെടുത്താൽ സ്വർണ്ണ കള്ളക്കടത്തിനെ ന്യായികരിക്കാൻ ഘടക കക്ഷികൾ തയാറാകില്ലയെന്ന ആശങ്കയാണ് കാരണം. നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവ. സമൺസ് പുറപ്പെടുവിച്ച ജൂലൈ 10 നു രോഗവ്യാപനത്തെ പറ്റിയോ 40 എം.എൽ.എ മാർക്ക് 65 വയസ് കഴിഞ്ഞ കാര്യമോ സർക്കാരിന് അറിയില്ലായിരുന്നോയെന്ന് സുരേന്ദ്രൻ ചോദിച്ചു.
സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വ്യക്തമായ പങ്ക് ന്യായികരിക്കാനുള്ള ത്രാണിയില്ലാത്തത് കൊണ്ടാണ് സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നും സുരേന്ദ്രൻ കുട്ടിച്ചേർത്തു.