കെപിസിസി ജനറൽ സെക്രട്ടറിയുടെ മരണം: പ്രവാസി മലയാളിക്കെതിരെ സൈബർ ആക്രമണത്തിന് കേസ്

By Web TeamFirst Published Jul 2, 2020, 10:20 AM IST
Highlights

അടുത്ത മേയർ സ്ഥാനാർത്ഥിയായി യുഡിഎഫ് കണ്ടു വച്ച സുരേന്ദ്രന്റെ മരണം പാർട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്ന് കെപിസിസി അംഗം കെപ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്കെതിരെയാണ് കേസെടുത്തത്. ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയാണ് പരാതി നൽകിയത്.

അടുത്ത മേയർ സ്ഥാനാർത്ഥിയായി യുഡിഎഫ് കണ്ടു വച്ച സുരേന്ദ്രന്റെ മരണം പാർട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്ന് കെപിസിസി അംഗം കെ പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു. സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെ കൊണ്ട് അഴിമതി ആരോപണവും ജാതി അധിക്ഷേപവും നടത്തിച്ചത് മേയർ കസേര നോട്ടമിട്ടിരിക്കുന്ന പി കെ രാഗേഷാണെന്ന് കോൺഗ്രസിനകത്ത് തന്നെ ആരോപണം ഉയർന്നിരുന്നു. ഇത് നിഷേധിച്ച പി കെ രാഗേഷ് പക്ഷെ, കെ സുധാകരൻ സൈബർ ഗുണ്ടയെന്ന് വിശേഷിപ്പിച്ച ദീവേഷിന് ക്ലീൻ ചിറ്റ് നൽകുകയാണ് ചെയ്തത്.

സുരേന്ദ്രനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ തനിക്ക് പങ്കില്ലെന്നും മേയർ സ്ഥാനാർത്ഥിയായി സുരേന്ദ്രനെ തീരുമാച്ചിരുന്നതായി അറിയില്ലെന്നും പി കെ രാഗേഷ് പറഞ്ഞു. കോൺഗ്രസിലുണ്ടായ തമ്മിലടിക്ക് പിന്നാലെ സിപിഎം ഇത് രാഷ്ട്രീയ ആയുധമാക്കി രംഗത്ത് വന്നിരുന്നു. പാർട്ടിക്കകത്ത് നേരിട്ട സൈബറാക്രമണത്തിൽ മനംനൊന്താണ് സുരേന്ദ്രൻ മരിച്ചതെന്ന കെപിസിസി അംഗത്തിന്റെ പരാതി പൊലീസ് അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. സിപിഎം സുരേന്ദ്രന്റെ മരണത്തെ രാഷ്ട്രീയമായി ആയുധമാക്കുന്നതിനിടെയാണ് ഡിസിസി അധ്യക്ഷൻ പൊലീസിൽ പരാതി നൽകിയത്. 

മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് സതീശൻ പാച്ചേനി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ സുരേന്ദ്രന് നേരെ സൈബർ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ട്. ഇത് അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം കെപിസിസി അംഗം കെ പ്രമോദ് പാർട്ടിയോട് സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

click me!