ഉത്ര കൊലപാതകം: സൂരജിന്‍റെ അമ്മയെയും സഹോദരിയേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും

By Web TeamFirst Published Jul 2, 2020, 10:04 AM IST
Highlights

നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഇരുവരെയും ചോദ്യം ചെയ്തിരുന്നു. വനിതാകമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഗാര്‍ഹിക പീഡനത്തിന് സൂരജിന്‍റെ അമ്മക്കും സഹോദരിക്കും എതിരെ കേസെടുത്തത്. 

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കേസിലാണ് ചോദ്യം ചെയ്യല്‍. രാവിലെ പത്ത് മണിയോടെ ഇരുവരോടും കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടിടുണ്ട്. ഇത് മൂന്നാം തവണയാണ് ഇരുവരെയും പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഇരുവരെയും ചോദ്യം ചെയ്യതിരുന്നു. വനിതാകമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഗാര്‍ഹിക പീഡനത്തിന് സൂരജിന്‍റെ അമ്മക്കും സഹോദരിക്കും എതിരെ കേസെടുത്തത്. 

ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

'കിടക്കയിലിട്ട ഉടന്‍ പാമ്പ് ഉത്രയെ കൊത്തിയില്ല, ഒടുവില്‍ സൂരജ് ചെയ്തത് ഇങ്ങനെ';

ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച്  രണ്ടിന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു.

മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് ഉത്രയുടെ വീട്ടുകാര്‍ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്‍റെ വിവരം പുറത്ത് വന്നത്. 

 

click me!