
തിരുവനന്തപുരം : ഗവർണർക്കെതിരെ സിപിഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ നടപടികൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമം. ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടന അനുസൃതമായ രീതിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഭീമമായ ഫീസ് കൊടുത്ത് കോടതി വ്യവഹാരം നടത്തുകയാണ് സർക്കാർ. കേരളം കടക്കെണിയിൽ ആയിരിക്കുന്ന അവസ്ഥയിൽ ആണ് അഴിമതി മൂടി വക്കാൻ ലക്ഷങ്ങൾ ചിലവിട്ട് കോടതിയിൽ പോകുന്നത്. ഇതിനെതിരെ വിപുലമായ പ്രചാരണ പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 15 മുതൽ 30 വരെ ബഹുജന സമ്പർക്ക പരിപാടികൾ നടത്തും. വീടുകൾ തോറും കയറിയിറങ്ങിയുള്ള വിപുലമായ പരിപാടികളാണ് നടത്തുക. 18,19 തീയതികളിൽ ജില്ലകൾ തോറും പ്രതിഷേധ പരിപാടികൾ നടത്തും. സർക്കാരിൻ്റെ അഴിമതി തുറന്നു കാണിക്കുമെന്നും കെ സുരേന്ദ്രൻ.
തിരുവനന്തപുരം കോർപ്പേഷനിലെ അഴിമതിയിൽ പ്രതികരിച്ച സുരേന്ദ്രൻ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരംശം മാത്രമാണെന്നും പറഞ്ഞു.
മേയർ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് എന്ത് അടിസ്ഥാനത്തിലാണ്? മ്യൂസിയം പൊലീസിൽ പരാതി നൽകിയാൽ കത്തിൽ ക്രമക്കേട് നടത്തിയവരെ ഉടനെ കണ്ടെത്താം. എന്നാൽ ഇത് ഒഴിവാക്കി കാലതാമസം വരുത്താൻ ആണ് ശ്രമിക്കുന്നത്.
അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ ധാരണയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. പ്രതിപക്ഷവും സർക്കാരും തമ്മിൽ സജീവമായ അന്തർധാരയുണ്ട്. ഇരുവരും ഗവർണറെ വെറുതെ എതിർക്കുകയാണ്. അതേസമയം മാധ്യമ വിലക്കിൽ ബിജെപി അഭിപ്രായം പറയാനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യ മന്ത്രി കടക്ക് പുറത്തെന്ന് പറഞ്ഞപ്പോൾ ആരും ഒന്നും പറഞ്ഞില്ല. ഇപ്പൊൾ ഗവർണ്ണർക്ക് എതിരെ മാത്രം പ്രതിഷേധിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതിനിടെ സാമ്പത്തിക സംവരണത്തിൽ മോഡി മാത്രമാണ് ഒരു നിലപാട് എടുത്തതെന്നും ഇതിനുള്ള അംഗീകാരം ആണ് കോടതി വിധിയെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.