
കൊല്ലം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ബിജെ പി നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പരാതി രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ള ബിജെപി നേതാക്കളുടെയും ചില കോൺഗ്രസ് നേതാക്കളുടെയും പേര് പറയാനാണ് നിർബന്ധിച്ചുകൊണ്ട് ജയിൽ അധികൃതർ സ്വർണക്കടത്ത് കേസിൽ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും സംസ്ഥാന ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
സരിതിനെയും സ്വർണക്കടത്ത് കേസ് പ്രതികളെയും ജയിലിൽ പീഡിപ്പിക്കുകയാണ്. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ സർക്കാർ നിയമിച്ചത്. പ്രതികാര രാഷ്ട്രീയത്തിന്റെ എല്ലാ സീമകളും കൊടകര കേസിലും സുന്ദര കേസിലും ബത്തേരി കേസിലും പൊലീസ് ഇപ്പോൾ ലംഘിക്കുകയാണ്. അന്വേഷണ സംഘം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാലേ കുറയ്ക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. താൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറുന്നുവെന്ന വാർത്ത സൃഷ്ടിക്കുന്നവർ മനപ്പായസം ഉണ്ടിരുന്നാൽ മതിയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam