'ആദ്യം രംഗത്ത് വന്നത് ബിജെപി'; സാലറി ചലഞ്ചിന് സ്റ്റേ സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

By Web TeamFirst Published Apr 28, 2020, 7:10 PM IST
Highlights

സംസ്ഥാന സര്‍ക്കാര്‍ നിയമപരമായല്ല കാര്യങ്ങളെ സമീപിക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണ് കോടതിവിധി. സര്‍ക്കാരിന്റെ പിടിപ്പുകേട് സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കട്ടെ എന്ന നയം ശരിയല്ല. സാലറി ചലഞ്ചിനെതിരെ ആദ്യം രംഗത്തുവന്നത് ബിജെപിയാണ്. പ്രതിപക്ഷം ആദ്യം സാലറി ചലഞ്ചിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

തിരുവനന്തപുരം: സാലറി ചലഞ്ച് ഹൈക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്പ്രിംക്ലര്‍ കേസിലും സര്‍ക്കാരിന് സമാനമായ അനുഭവമാണ് ഉണ്ടായത്. നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണ്. സംസ്ഥാന ധനകാര്യ മാനേജ്‌മെന്റിന്റെ പരാജയം സാധാരണക്കാരായ ഉദ്യോഗസ്ഥരില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഹൈക്കോടതി വിധി സര്‍ക്കാരിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമപരമായല്ല കാര്യങ്ങളെ സമീപിക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണ് കോടതിവിധി. സര്‍ക്കാരിന്റെ പിടിപ്പുകേട് സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കട്ടെ എന്ന നയം ശരിയല്ല. സാലറി ചലഞ്ചിനെതിരെ ആദ്യം രംഗത്തുവന്നത് ബിജെപിയാണ്. പ്രതിപക്ഷം ആദ്യം സാലറി ചലഞ്ചിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

സാലറി ചലഞ്ചിലൂടെ എന്തിന് വേണ്ടിയാണ് ധനസമാഹരണം നടത്തുന്നത് എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം സര്‍ക്കാരിന് നല്‍കാനായില്ല. പ്രളയകാലത്തെ സാലറി ചലഞ്ചിലൂടെ ലഭിച്ച തുക ചെലവഴിച്ചതിന്റെ കണക്ക് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് ഒരു ഓഡിറ്റിനും വിധേയമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. 

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. എന്തു പ്രതിസന്ധി വന്നാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശമ്പളം നല്‍കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ലക്ഷക്കണക്കിന് പേര്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും അവരുടെ ആശങ്ക അകറ്റേണ്ട സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇടുക്കി കളക്ടര്‍ പറഞ്ഞ മൂന്നു കേസുകളും പാലക്കാട്ടെ ഒരു കേസും മുഖ്യമന്ത്രി മറച്ചുവെക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം.

കഴിഞ്ഞ കുറച്ചുദിവസമായി ബിജെപി തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ കാര്യമാണ്. കണക്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. പാലക്കാട്ടെ കേസ് ഇന്നലെ തന്നെ സ്ഥിരീകരിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരഭിമാനമോ അതോ ആസൂത്രിത നീക്കമോ എന്നാണ് ഇനി അറിയേണ്ടത്.

രോഗം പിടിപെട്ടതെവിടുന്ന് എന്നതിനെ സംബന്ധിച്ചും തികഞ്ഞ അവ്യക്തതയാണ് പല കേസ്സുകളിലും.കൊറോണ പരിശോധനയുടെ സാമ്പിളുകളുടെ എണ്ണം പുറത്തുവിടുമ്പോള്‍ എത്രപേരുടേതെന്നത് മറച്ചുവയ്ക്കുന്നു. സര്‍ക്കാരിന് എവിടയോ പിഴവ് പറ്റി. ഇത് കണ്ടെത്തി തിരുത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍ കേരളം വലിയ ദുരന്തത്തെ നേരിടേമ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

click me!