
തൃശൂര്‍: നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് ഗുരുവായൂരിലെ മറ്റ് വിവാഹങ്ങള്‍ മുടങ്ങുമെന്നത് വ്യാജപ്രചരണമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തില്‍ മാത്രമേ മാറ്റമുള്ളൂവെന്നും ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും നടക്കുമെന്നും ദേവസ്വം ബോര്‍ഡും പൊലീസും വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂരില്‍ വിവാഹം കഴിക്കാന്‍ മുഹൂര്‍ത്തമൊന്നും നോക്കാറില്ല. എകെജി സെന്റര്‍ അവതരിപ്പിക്കുന്ന പുതിയ നുണക്കഥയാണ് ഗുരുവായൂരിലെ കല്യാണം മുടക്കല്‍. സുരേഷ് ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന്റെ കുറിപ്പ്: ''ദൈവത്തിലും ക്ഷേത്രത്തിലുമൊന്നും വിശ്വാസമില്ലാതിരുന്ന സൈബര്‍ കമ്മികള്‍ രണ്ട് ദിവസായി ക്ഷേത്രാചാരങ്ങളിലും ജാതകത്തിലും മുഹൂര്‍ത്തത്തിലും വരെ ഉത്കണ്ഠയുള്ളവരായി മാറിക്കഴിഞ്ഞു. നരേന്ദ്രമോദി ഗുരുവായൂരില്‍ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതാണ് സൈബര്‍ കമ്മികളുടെ പുതിയ വിശ്വാസത്തിന് ഹേതു. മോദി വരുന്നതിനാല്‍ 12 വിവാഹം മുടങ്ങുമെന്നാണ് പുതിയ ഇടത് നരേറ്റീവ്. ജാതകവും മുഹൂര്‍ത്തവും ആചരിക്കാനാവാതെ വിവാഹം മുടങ്ങേണ്ടി വരുന്ന വിശ്വാസികളെയോര്‍ത്ത് ലെഫ്റ്റ് പ്രൊഫൈലുകള്‍ പൊഴിക്കുന്ന കണ്ണീര്‍ കൊണ്ട് സോഷ്യല്‍ മീഡിയ മുഴുവന്‍ പ്രളയസമാനമായ അവസ്ഥയായിരിക്കുകയാണ്. എന്നാല്‍ ഗുരുവായൂരപ്പന് മുമ്പില്‍ വിവാഹം കഴിക്കാന്‍ മുഹൂര്‍ത്തമൊന്നും നോക്കാറില്ലെന്ന് അന്തങ്ങള്‍ക്ക് അറിയാതെ പോയി.''
''പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തില്‍ മാത്രമേ മാറ്റമുള്ളൂവെന്നും ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും നടക്കുമെന്നും ദേവസ്വംബോര്‍ഡും പൊലീസും വ്യക്തമാക്കുകയും ചെയ്തു. സുരേഷ്‌ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്ന് മലയാളികള്‍ക്ക് മറ്റാരേക്കാളും നന്നായറിയാം. എന്നിട്ടും എന്തിനാണ് കമ്മികളെ ഈ സത്യാനന്തര കാലത്ത് ഇത്തരം നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പാടി നടന്ന് തേയുന്നത്? ഏതായാലും ആചാരങ്ങളെയും ജാതകത്തെയും മുഹൂര്‍ത്തത്തെയും പറ്റിയൊക്കെ രണ്ട് ദിവസം കൊണ്ട് പഠിച്ചതല്ലേ ഇനിയെങ്കിലും വിപ്ലവവായാടിത്തരം നിര്‍ത്തി നാരായണ നാമം ജപിക്കാന്‍ നോക്ക്. അങ്ങനെങ്കിലും മനസിനൊരു ശാന്തി വരട്ടെ.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam