
കൊച്ചി: കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പാലക്കാട് പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും. പത്തിരിപ്പാല കോളേജിൽ അഗളി പൊലീസ് പരിശോധന നടത്തും. 2021-22 അധ്യയന വർഷത്തിലാണ് വിദ്യ ഇവിടെ പഠിപ്പിച്ചത്. വിദ്യ എന്തെങ്കിലും രേഖകൾ സമർപ്പിച്ചിട്ടുണ്ടോയെന് പരിശോധിക്കും. അതുപോലെ തന്നെ അധ്യാപകരുടെ മൊഴിയും എടുക്കും. വ്യാജ രേഖ ഏത് കാലത്ത് ഉണ്ടാക്കി എന്നറിയുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
കാസർകോട് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റും പൊലീസ് ശേഖരിച്ചു. വിദ്യക്കായി വിശദമായി അന്വേഷണം നടക്കുന്നതായി സിഐ പ്രേം സദൻ വ്യക്തമാക്കി. കരിന്തളം സർക്കാർ കോളേജിൽ നേരത്തെ കെ വിദ്യ അധ്യാപനം നടത്തിയിരുന്നു. ഇതിനായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്.
അതിനിടെ, മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ. വിദ്യക്കും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. വിദ്യക്ക് വ്യാജരേഖ ചമക്കാൻ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
'വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപ, വിവരം നൽകിയാൽ 5000 രൂപ'