ശബരിമലയിൽ ഏറ്റവും കൂടുതൽ ഫണ്ട് നൽകിയത് എൽഡിഎഫ് തന്നെ, വളച്ചൊടിക്കരുത്: കടകംപള്ളി

By Web TeamFirst Published Oct 18, 2019, 4:16 PM IST
Highlights

വിഎസിന് എതിരായ പരാമർശം കേരളീയ സമൂഹം കേട്ടു കൊണ്ടിരിക്കുകയാണെന്നും സുധാകരനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരം: ശബരിമല വികസന പ്രവർത്തനങ്ങളിൽ യുഡിഫ് നൽകിയതിനെക്കാൾ സഹായം നൽകിയത് എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വികസനത്തിന്റെ കാര്യത്തിൽ യുഡിഎഫ് സംസാരിക്കുന്നത് വസ്തുതകൾ മനസിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.

ശബരിമല വികസന പ്രവർത്തനങ്ങൾക്ക് 739 കോടി രൂപ ഈ സാമ്പത്തിക വർഷം അനുവദിച്ചു. 100 കോടി രൂപ ഇടത്താവളത്തിനും 50 കോടി ബേസ് ക്യാമ്പ് നിർമ്മാണത്തിനും അനുവദിച്ചുവെന്നും കടകംപള്ളി പറഞ്ഞു. വരുമാന നഷ്ടം നികത്തുന്നതിന് 100 കോടിയാണ് സർക്കാർ അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസിന് എതിരായ പരാമർശം കേരളീയ സമൂഹം കേട്ടു കൊണ്ടിരിക്കുകയാണെന്നും സുധാകരനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

ശബരിമല വികസനവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്  യുഡിഎഫും ബിജെപിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വികസനം പറഞ്ഞ് പിണറായി ജനങ്ങളെ കളിപ്പിക്കുകയാണെന്ന് ഉമ്മൻചാണ്ടി  പറഞ്ഞു. ശബരിമലയിൽ എന്ത് വികസനമാണ് നടന്നതെന്ന് കുമ്മനവും ചോദിച്ചു.

Read More: ശബരിമല വികസനവാദങ്ങള്‍; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് യുഡിഎഫും ബിജെപിയും രംഗത്ത്

ശബരിമല മുൻ നിർത്തി എൽഡിഎഫ് വോട്ട് തേടുന്നത് ബാലിശമാണെന്നും കുമ്മനം പ്രതികരിച്ചു. ശബരിമലയിൽ വികസനങ്ങൾക്കായി 1273 കോടി രൂപ ചെലവഴിച്ചു എന്ന് ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രി തുക എന്തിനൊക്കെ ആണ് ചെലവാക്കിയതെന്ന് വ്യക്തമാക്കണമെന്നുും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. 

ശബരിമല വികസനത്തിന് യു‍ഡിഎഫ് 212 കോടി രൂപ മാത്രം ചെലവഴിച്ചപ്പോൾ എൽ‍ഡിഎഫ് സർക്കാർ ചെലവഴിച്ചത് 1278 കോടി രൂപ എന്നായിരുന്നു മുഖ്യമന്ത്രി  പറഞ്ഞത്. എന്നാൽ വെറും 47.4 കോടി മാത്രമാണ് ഇടത് സർക്കാർ ചെലവഴിച്ചതെന്നും  ബജറ്റിൽ കാണിച്ച തുക ഇടത് സർക്കാർ ചെലവഴിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ1500 കോടി രൂപ 5 വർഷം കൊണ്ട് യുഡിഎഫ് സർക്കാർ ചെലവഴിച്ചെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. 

Read Also: 'സർക്കാർ ശബരിമലയിൽ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തു വിടണം': മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി

ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശബരിമല വീണ്ടും വലിയ ചർച്ചാവിഷയമാണ് അഞ്ച് മണ്ഡലങ്ങളിലും. പരസ്യ പ്രചാരണം തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിശ്വാസ വിവാദങ്ങൾക്കൊപ്പം വികസന വിഷയങ്ങളിലും ത‌ർക്കം മുറുകുകയാണ്.
 

click me!