
തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണ പക്ഷവും. ചോദ്യം ചോദിക്കുന്നവരോട് പ്രതിപക്ഷ നേതാവ് മോശമായി പെരുമാറുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നം പ്രതിപക്ഷം കാണുന്നില്ല. മണ്ണെണ്ണ വില കൂടിയത് അടക്കമുള്ള പ്രശ്നങ്ങള്‍ പ്രതിപക്ഷത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷം ബിരിയാണി ചെമ്പുമായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുക, പാര്‍ട്ടി പതാക കത്തിക്കുക അങ്ങനെയൊരു സമര പരമ്പര തന്നെയാണ് കോണ്‍ഗ്രസ് നടത്തിയത്. അതിന്‍റെ ഭാഗമായിട്ട് തന്നെയാണ് എകെജി സെന്‍റര്‍ ആക്രമണം നടന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഫോട്ടോ ഉയർത്തിക്കാട്ടിയായിരുന്നു കടകംപള്ളിയുടെ ആരോപണം. ഗാന്ധിജിയുടെ ഫോട്ടോ ഉള്ളതും ഇല്ലാത്തതുമായ ചിത്രങ്ങൾ കടകംപള്ളി സുരേന്ദ്രന്‍ ഉയർത്തിക്കാട്ടി. അതിന്‍റെ പേരിൽ കോൺഗ്രസുകാർ അഴിഞ്ഞാടിയെന്നും അതിനാല്‍ കോൺഗ്രസിനെയും യുഡിഎഫിനെയും സംശയിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം. ചോദ്യം ചോദിക്കുന്നവരോട് പ്രതിപക്ഷ നേതാവ് മോശമായി പെരുമാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചവരോടുള്ള പ്രതിപക്ഷ നേതാവിന്‍റെ ശബ്ദം എണ്ണിപറഞ്ഞായിരുന്നു കടകംപള്ളി സുരേന്ദ്രന്‍റെ വിമര്‍ശനം. എസ്ഡിപിഐയോട് വോട്ട് ചോദിക്കുന്നത് യുഡിഎഫ് ശീലമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Also Read: എകെജി സെന്റർ ആക്രമണം,കോൺഗ്രസുകാരെ സംശയമുണ്ട്,പക്ഷേ അന്വേഷണം നടത്തിയേ അറസ്റ്റ് ചെയ്യൂവെന്ന് എംഎം മണി
എകെജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതിയെ പിടിക്കാത്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. എം എം മണി, പി എസ് സുപാൽ, എൻ ജയരാജ്, കെ വി സുമേഷ്, കോവൂർ കുഞ്ഞുമോൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് ഭരണപക്ഷത്ത് നിന്ന് അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിച്ചത്.
Also Read: എകെജി സെന്റർ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി, പ്രതിയെ പിടിക്കുക തന്നെ ചെയ്യും