ഗുരുദേവന്റെ പിന്മുറക്കാര്‍ മതത്തിന്റെ പേരില്‍ ചേരിതിരിക്കുന്നവരുടെ പാണന്മാരായി അധഃപതിക്കരുതെന്ന് കടകംപ്പള്ളി

Published : Apr 28, 2022, 08:34 PM ISTUpdated : Apr 28, 2022, 08:37 PM IST
ഗുരുദേവന്റെ പിന്മുറക്കാര്‍ മതത്തിന്റെ പേരില്‍ ചേരിതിരിക്കുന്നവരുടെ പാണന്മാരായി അധഃപതിക്കരുതെന്ന് കടകംപ്പള്ളി

Synopsis

സ്വാമിമാര്‍ക്ക് രാഷ്ട്രീയം ആവാം. അതുപക്ഷേ ശ്രീനാരായണ ഗുരു പകര്‍ന്നു നല്‍കിയ നവോത്ഥാന മൂല്യങ്ങളെ റദ്ദ് ചെയ്യുന്നതാവരുതെന്ന് കടകംപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതില്‍ എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദയുടെ പ്രസ്താവനയ്ക്കെതിരെ മുന്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. സച്ചിതാനന്ദയുടെ പ്രസ്താവന കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് പറഞ്ഞ മഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ പിന്മുറക്കാര്‍ ഒരു രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ചേരി തിരിക്കാനും മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുവാനും നടക്കുന്നവരുടെ പാണന്മാര്‍ ആയി അധപതിക്കുന്നത് കാണുമ്പൊള്‍ സങ്കടം തോന്നുന്നു. സ്വാമിമാര്‍ക്ക് രാഷ്ട്രീയം ആവാം. അതുപക്ഷേ ശ്രീനാരായണ ഗുരു പകര്‍ന്നു നല്‍കിയ നവോത്ഥാന മൂല്യങ്ങളെ റദ്ദ് ചെയ്യുന്നതാവരുതെന്ന് കടകംപ്പള്ളി പറഞ്ഞു.

കടകംപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

 

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദയുടെ പ്രസ്താവന കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിപ്പോയി. ശിവഗിരിയെയും ശ്രീനാരായണ ഗുരുദേവനെയും കൂടുതൽ അറിഞ്ഞ് ആദരിക്കുന്നതിലും, മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ് സ്വാമിയുടെ കണ്ടെത്തൽ. മോദിയും കേന്ദ്രവും നൽകിയ വാഗ്ദാനങ്ങൾക്കപ്പുറം അവർ കനിഞ്ഞനുവദിച്ച ആ സഹായങ്ങൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാൻ കൂടി സ്വാമി തയ്യാറാവണം. ആകെയുള്ളത് ശിവഗിരി തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് ആണ്. അതിന്റെ അവസ്ഥ എന്താണ്?

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യവര്‍ഷം തന്നെ വിഭാവനം ചെയ്തതാണ് ശിവഗിരി കേന്ദ്രീകരിച്ച് ഒരു തീര്‍ത്ഥാടന ടൂറിസം പദ്ധതി. ശിവഗിരിയും ശ്രീനാരായണ ഗുരുവായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ഒരു തീര്‍ത്ഥാടന സര്‍ക്യൂട്ട് നടപ്പാക്കണമെന്ന് 2017 ഫെബ്രുവരി 2 ന് വര്‍ക്കല എംഎല്‍എ ശ്രീ. വി. ജോയി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. 2017 ഫെബ്രുവരി 17 ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആദരണീയനായ സ്വാമി വിശുദ്ധാനന്ദയും ഇങ്ങനെയൊരു പദ്ധതി നടപ്പാക്കണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു.

ഇതേ തുടര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഞാനും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം ശിവഗിരി തീര്‍ത്ഥാടന വികസനം നടത്താനാകുമെന്ന് മനസിലാക്കി.കണ്‍സപ്റ്റ് നോട്ട് കേന്ദ്ര വിനോദസഞ്ചാര വകുപ്പിന് 2017 മെയ് മാസം 9 ന് കൈമാറി. 118കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ തീര്‍ത്ഥാടന സര്‍ക്യൂട്ട് ആവിഷ്കരിച്ചത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, കായിക്കര കുമാരനാശാന്‍ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ഭാഗമായി വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്തത്.

എന്നാല്‍, ഇതിനിടയില്‍ ശിവഗിരി മഠം നേരിട്ട് മറ്റൊരു കണ്‍സപ്റ്റ് നോട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് അയച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ട് വെച്ച 118 കോടി രൂപയുടെ പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ടി.ഡി.സിയെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. അപ്രകാരം 2019 ജനുവരിയില്‍ അനുമതി നല്‍കി പ്രവര്‍ത്തനമാരംഭിച്ച പദ്ധതി 2020 മെയ് മാസം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുകയുണ്ടായി. തുടർന്ന് കേരള സർക്കാരും ശ്രീനാരായണീയരും ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ പദ്ധതി റദ്ദ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്മാറുകയാണ് ഉണ്ടായത്. പദ്ധതി ആരംഭിച്ച് 3 വർഷം കഴിയുമ്പോൾ പദ്ധതിയുടെ അവസ്ഥ എന്താണ് എന്ന് വ്യക്തമാക്കാനെങ്കിലും സ്വാമി തയ്യാറാകണം.

അതേ സമയം ശിവഗിരിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കൂടി എടുത്തുപറയേണ്ടതുണ്ട്. കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് 13 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ജാതിയില്ലാ വിളംബരത്തിന്റെ 100 ാം വാര്‍ഷികം പ്രമാണിച്ച് മ്യൂസിയം സ്ഥാപിക്കുന്നതിന് 5 കോടി രൂപയും അനുവദിച്ചു. ശിവഗിരി കുന്നുകളാകെ പ്രകാശമാനമാക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് 50 ലക്ഷം രൂപ ചെലവഴിച്ച് എല്‍ഇഡി ലാമ്പുകള്‍ സ്ഥാപിച്ചു. ശ്രീനാരായണ ഗുരുവിന്റെ ഓര്‍മ്മകള്‍ നിറയുന്ന അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം എന്നിവിടങ്ങളില്‍ സംസ്ഥാന ടൂറിസം വകുപ്പ് 6 കോടിയിലധികം രൂപ വിനിയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 18 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്ററും, ഡിജിറ്റല്‍ മ്യൂസിയവും നിര്‍മ്മിച്ചു. രണ്ട് നിലകളിലായി 23622 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിക്കുന്ന സർക്കാർ പിണറായി വിജയൻ സർക്കാർ ആണ്. അരുവിപ്പുറത്ത് സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടമായി 50 ലക്ഷം രൂപ അനുവദിക്കുകയും നിർമാണം അവസാന ഘട്ടത്തിലുമാണ്. ശ്രീ നാരായണ ഗുരുവിന്റെ പേരിൽ പിണറായി വിജയൻ സർക്കാർ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചു. ഗുരുവിന്റെ ആശയങ്ങളും ജീവിതവും പ്രചരിപ്പിക്കുന്നതിനായി അന്തർദേശീയ ശ്രീനാരായണ പഠന കേന്ദ്രം സ്ഥാപിക്കുന്നത് നായനാർ സർക്കാർ ആണ്.

"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് പറഞ്ഞ മഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ പിന്മുറക്കാര്‍ ഒരു രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ചേരി തിരിക്കാനും മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുവാനും നടക്കുന്നവരുടെ പാണന്മാര്‍ ആയി അധപതിക്കുന്നത് കാണുമ്പൊള്‍ സങ്കടം തോന്നുന്നു. സ്വാമിമാര്‍ക്ക് രാഷ്ട്രീയം ആവാം. അതുപക്ഷേ ശ്രീനാരായണ ഗുരു പകര്‍ന്നു നല്‍കിയ നവോത്ഥാന മൂല്യങ്ങളെ റദ്ദ് ചെയ്യുന്നതാവരുത്.

"ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക" - ശ്രീനാരായണ ഗുരു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്