'സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നു'; വിഴിഞ്ഞം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം 

By Web TeamFirst Published Dec 5, 2022, 12:00 PM IST
Highlights

തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.  

തിരുവനന്തപുരം : വിഴിഞ്ഞം സമരം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം. കടകംപള്ളി സുരേന്ദ്രനാണ് വിഴിഞ്ഞം വിഷയം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉന്നയിച്ചത്. തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.

 'പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തു? വിഴിഞ്ഞത്ത് സമവായം വേണം': തരൂർ

വിഴിഞ്ഞം തുറമുഖം വികസനത്തിന് അനിവാര്യമാണ്. സഭാ നേതൃത്വം വികസനത്തിന് വേണ്ടിയെടുത്ത മുൻ നിലപാടുകൾ ഈ സമയത്ത് ഓർക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ അനിവാര്യതയെ കുറിച്ച് ഫാ. സുസെപാക്യം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഏതാനും ചില മാസം കൂടി കഴിയുമ്പോൾ യാഥാർത്ഥ്യത്തിലേക്ക് എത്തുന്ന പദ്ധതി പെട്ടെന്ന് നിർത്തി വയ്ക്കണമെന്ന് പറയുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. ഏഴ് ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെച്ചത്. ഇതിൽ തുറമുഖവുമായി ബന്ധപ്പെട്ടതല്ലെങ്കിൽ കൂടിയും സമരക്കാരുടെ മറ്റ് ആറ് ആവശ്യവും സർക്കാർ കേട്ടത് അനുഭാവ പൂർവ്വമാണ്. മത്സ്യതൊഴിലാളികളുടെ ആശങ്ക തീർത്ത് തുറമുഖ നിർമ്മാണം പൂർത്തിയാക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. 

പിൻവാതിൽ നിയമനം: അടിയന്തര പ്രമേയത്തിന് നോട്ടീസ്; വ്യാജപ്രചാരണമെന്ന് മന്ത്രി

ഇതിന് മറുപടി നൽകിയ തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ, വിഴിഞ്ഞത്തേയും പരിസര പ്രദേശങ്ങളിലേയും പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്ന് നിയമ സഭയെ അറിയിച്ചു. ലത്തീൻ സഭയുടെ ആവശ്യങ്ങളോട് പ്രായോഗിക നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പദ്ധതി പൂർത്തീകരണത്തിന് തൊട്ട് മുൻപാണ് സമരം പൊട്ടിപ്പുറപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന്, സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

 'സംസ്ഥാനത്ത് 3 ലക്ഷത്തോളം പിൻവാതിൽ നിയമനം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല' : വിഡി സതീശൻ
 

click me!