Asianet News MalayalamAsianet News Malayalam

പിൻവാതിൽ നിയമനം: അടിയന്തര പ്രമേയത്തിന് നോട്ടീസ്; വ്യാജപ്രചാരണമെന്ന് മന്ത്രി

ഒന്നാം പിണറായി സർക്കാർ മുതൽ ഇതുവരെ ഇടത് സർക്കാർ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങൾ നടന്നുവെന്ന് മന്ത്രി സഭയെ അറിയിച്ചു.

udf resolution in niyamasabha over backdoor appointment kerala
Author
First Published Dec 5, 2022, 10:50 AM IST

തിരുവനന്തപുരം : പിൻവാതിൽ നിയമനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്. പിഎസ്സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടക്കുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 

എന്നാൽ നിയമങ്ങളെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണ പ്രചരണം നടക്കുന്നു. അതിശയോക്തിയും അതിവൈകാരികതയും ചേർത്ത് അവതരിപ്പിക്കുന്നു. ഉദ്യോഗാർത്ഥികളോട് അനീതി ചെയ്തെന്ന് വിശ്വസിപ്പിക്കാൻ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ല. ഒന്നാം പിണറായി സർക്കാർ കാലം മുതൽ തന്നെ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കൾ ജോലിക്കായി നിർദേശിച്ച കത്തുകളും എം ബി രാജേഷ് സഭയിൽ വായിച്ചു. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങൾ നടന്നുവെന്ന് മന്ത്രി സഭയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാർ മുതൽ ഇതുവരെ ഇടത് സർക്കാർ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ 18000 കൂടുതലാണിത്. ബോർഡും കോർപറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടു. കൊവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പിഎസ് സി തുറന്ന് പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു. 

തിരുവനന്തപുരം കോർപ്പറേഷൻ മേയറുടേതെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് വിവാദമത്രയുമുണ്ടാകുന്നത്. എഴുതിയിട്ടില്ലെന്നും  കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ ചൊല്ലിയാണ് വിവാദം. താൽകാലിക നിയമങ്ങൾക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. സർക്കാർ ഇടപെടാറില്ല. മൂന്ന് തവണയാണ് അവിടെ നിയമനത്തിന് അപേക്ഷ വിളിച്ചത്. അതെങ്ങനെ പിൻവാതിൽ നിയമനമാകുകയെന്നും മന്ത്രി വിശദീകരിച്ചു. നിയമനം വിവാദമായപ്പോഴാണ് തദ്ദേശ ഭരണ വകുപ്പ് ഇടപെട്ട് എംപ്ലോയ്മെന്റെ എക്സ്ചേഞ്ചിന് വിട്ടത്. അനധികൃത നിയമനം ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരും. അടിയന്തര പ്രമേയ ചർച്ച വേണ്ടെന്നും മന്ത്രി എംബി രാജേഷ് സഭയിൽ നിലപാടെടുത്തു.  

നിയമസഭാ സമ്മേളനത്തിന് തുടക്കം; ചരിത്രമായി സ്പീക്കർ പാനൽ, എല്ലാം വനിതകൾ

ഇതിന് മറുപടി നൽകിയ പ്രതിപക്ഷ എംഎൽഎ പിസി വിഷ്ണുനാഥ്, 30 ലക്ഷത്തോളം പേർ തൊഴിലിന് കാത്ത് നിൽക്കുന്നതായി സഭയെ അറിയിച്ചു. പിൻവാതിൽ നിയമനത്തിന് പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. മേയരുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന ചോദ്യവും എംഎൽഎ ഉയർത്തി. വ്യാജ കത്താണെന്ന് ആരോപണവിധേയയായ മേയർ പോലും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ മന്ത്രി വ്യാജ കത്തെന്ന് പറയും. എഴുതിയ ആൾ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡിആർ അനിലിന്റെ കത്ത് സൂചിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാരാണ്. പട്ടിപിടുത്തക്കാർ മുതൽ യൂണിവേഴ്സിറ്റി വിസിമാർ വരെ 'കത്തുമായെത്തി ' ജോലി നേടുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പിൻവാതിൽ നിയമനത്തിൽ യുഡിഎഫ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. 
 

Follow Us:
Download App:
  • android
  • ios