ശമ്പള ഉത്തരവ് കത്തിച്ചത് നീചമായ പ്രവർത്തി, ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചുതന്നെയെന്ന് മന്ത്രി കടകംപളളി

By Web TeamFirst Published Apr 29, 2020, 10:12 AM IST
Highlights

'അധ്യാപക സമൂഹത്തെ താൻ അപമാനിച്ചിട്ടില്ല. പക്ഷേ ശമ്പള ഉത്തരവ് കത്തിച്ച അധ്യാപകരുടേത് നീചമായ പ്രവർത്തി തന്നെയാണെന്നതിൽ ഉറച്ച് നിൽക്കുകയാണ്'

തിരുവനന്തപുരം: ശമ്പള ഉത്തരവ് കത്തിച്ചവരുടേത് നീചമായ പ്രവർത്തിയാണെന്നും ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചു നിൽക്കുന്നതായും മന്ത്രി കടകംപളളി സുരേന്ദ്രൻ. അധ്യാപക സമൂഹത്തെ താൻ അപമാനിച്ചിട്ടില്ല. പക്ഷേ ശമ്പള ഉത്തരവ് കത്തിച്ച് സാമൂഹിക മാധ്യമങ്ങളിലിട്ട്  ആഘോഷിച്ച ചില അധ്യാപകരുടേത് നീചമായ പ്രവർത്തി തന്നെയാണെന്നതിൽ ഉറച്ച് നിൽക്കുകയാണ്. അവരെ ആർത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതിലും ഉറച്ച് നിൽക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ആറു ദിവസത്തെ സാലറി സർക്കാർ കടം ചോദിക്കുകയാണ് ചെയ്തത്. ഇവിടെ മറ്റ് ഉദ്യോഗസ്ഥകരായ കോർപ്പറേഷൻ, ആരോഗ്യപ്രവർത്തകർ ഇവരെല്ലാംഇപ്പോഴും തെരുവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്. ജീവൻ പണയം വെച്ചാണ് അവർ പ്രവർത്തിക്കുന്നത്. ഒന്നൊരമാസമായി അധ്യാപകരെല്ലാവരും വീടിനുള്ളിൽ കഴിയുകയാണ്. അവരെ സർക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിളിച്ചിട്ടില്ല. ആറ് ദിവസത്തെ ശമ്പളം കടമായി ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉത്തരവ് കത്തിച്ചവരെ ആർത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതിൽ ഉറച്ച് നിൽക്കുന്നതായും കടകംപള്ളി പറഞ്ഞു. 

അതേ സമയം ഇടുക്കി ഗ്രീൻ സോൺ ആക്കിയതാണ് രോഗവ്യാപനത്തിന് കാരണമെന്ന കേന്ദ്രമന്ത്രി വി. മുരളീധരൻറെ പ്രസ്താവന അനവസരത്തിലുള്ളതായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. അദ്ദേഹത്തിന് അന്ധമായ രാഷ്ടീയതിമിരമാണ്. രാഷ്ടീയ ദുഷ്ടലാക്കോടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. കേരള മാതൃക രാജ്യമാകെ നടപടപ്പാക്കാനാണ് കേന്ദ്ര മന്ത്രി ആവശ്യപ്പെടേണ്ടത്. നല്ല വാക്കു പറഞ്ഞില്ലെങ്കിലും ജനങ്ങളെ അപമാനിക്കരുതെന്നും  അഹമ്മദാബാദ് ലോക് ചെയ്യാത്തതു കൊണ്ടാണോ അവിടെ രോഗം വന്നതെന്നും കടകംപള്ളി ചോദിച്ചു. 

click me!