പ്രേംകുമാറിനെ അനുനയിപ്പിക്കാൻ വീട്ടിലെത്തിയ കടകംപള്ളിക്ക് സമയം പിഴച്ചു! വീട്ടിലില്ലാത്തതിനാൽ കാണാനാകാതെ മടങ്ങി

Published : Feb 15, 2026, 08:58 PM IST
premkumar kadakampally

Synopsis

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തനായ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കിയ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രൻ നേരിട്ട് വീട്ടിലെത്തി. തിരുവനന്തപുരത്തെ പ്രേംകുമാറിന്റെ വീട്ടിൽ കടകംപള്ളി എത്തിയെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചില്ല. കടകംപള്ളി എത്തിയ സമയം പ്രേംകുമാർ വീട്ടിൽ ഇല്ലാതിരുന്നതിനെത്തുടർന്നാണ് അദ്ദേഹത്തെ കാണാതെ തന്നെ കടകംപള്ളിക്ക് മടങ്ങേണ്ടിവന്നത്. പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലായിരുന്നു ഈ സന്ദർശനം. ചലച്ചിത്ര അക്കാദമിയിൽ നിന്ന് അപ്രതീക്ഷിതമായി നീക്കിയതിൽ തനിക്ക് നീതികേടാണ് ഉണ്ടായതെന്ന് പ്രേംകുമാർ നേരത്തെ വിമർശിച്ചിരുന്നു. ഇടത് തുടർഭരണം പാടില്ലെന്ന പരസ്യവിമർശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ തുടർന്നാണ് പ്രേംകുമാർ തന്നെ മാറ്റിയതിലെ അമർഷം പരസ്യമാക്കി രംഗത്തെത്തിയത്. ഇരട്ടനീതി എന്നാണ് പ്രേംകുമാർ ഇതിനെ വിശേഷിപ്പിച്ചത്.

പ്രേംകുമാർ കോൺഗ്രസിലേക്കോ?

പതിറ്റാണ്ടുകൾ നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ച് കോൺ​ഗ്രസിലേക്ക് പോകുമെന്ന വാർത്തകളോട് പ്രതികരിച്ച് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ രംഗത്തെത്തിയിരുന്നു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു എന്ന കാര്യം പ്രേംകുമാർ സ്ഥിരീകരിച്ചു. എന്നാൽ കോൺഗ്രസിലേക്ക് പോകുമോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല. കെ സി വേണുഗോപാലുമായി സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയ കാര്യങ്ങൾ അടക്കം ചർച്ചയായെന്നുമാണ് പ്രേംകുമാർ പറഞ്ഞത്. കെ സിയുമായി നടത്തിയത് സൗഹൃദ ചർച്ച എന്നും അദ്ദേഹം വിശദീകരിച്ചു. നാളെ കെ സിയുമായി കൂടി കാഴ്ചയില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി മാറ്റിയതിലെ അമർഷം പരസ്യമാക്കിയതിന് പിന്നാലെയാണ് പ്രേംകുമാർ കോൺഗ്രസിലേക്കെന്ന വാർത്തകളും പുറത്തുവന്നത്.

ഇരട്ടനീതി ചോദ്യം ചെയ്ത് പ്രേംകുമാർ

കേരളത്തിൽ സംസ്കാരിക വകുപ്പിന്റെ കീഴിൽ വേറെയും അക്കാദമികൾ ഉണ്ട്. ഏതൊക്കെ അക്കാദമികളിലാണ് കാലാവധി കഴിഞ്ഞ ഉടനെ ചെയർമാന്മാരെ മാറ്റിയിട്ടുള്ളത്. പലയിടത്തും ഇതേ പടി തുടരുന്നു. ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത് സ്വാഭാവിക നടപടിയെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. വൈസ് ചെയർമാൻ എന്ന നിലയിൽ കാലാവധി കഴിഞ്ഞപ്പോൾ മാറ്റാമായിരുന്നല്ലോ? തന്റെ പ്രവർത്തനത്തിന്റെ മികവ് കൂടി പരിഗണിച്ചാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചത്. ചലച്ചിത്ര പ്രവർത്തകരുടെ പ്രശ്നങ്ങൾ മുഴുവൻ നേരിട്ട് കേട്ട ആളാണ് താൻ. എല്ലാം പാതിവഴിയിൽ നിൽക്കുമ്പോൾ ആണ് തന്നെ മാറ്റിയത്. എന്ത് അടിയന്തര സാഹചര്യമായിരുന്നു അന്ന് ഉണ്ടായത്? ആശ സമരം പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകണമെന്ന് സദുദ്ദേശത്തോടെയാണ് താൻ പറഞ്ഞത്. അതൊരു വിമർശനമായിരുന്നില്ല. സഹപ്രവർത്തകരിൽ ആരോ തന്നെയാണ് ആ വിവരം മാധ്യമപ്രവർത്തകർക്ക് ചോർത്തി കൊടുത്തത്. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ സെക്രട്ടറിയേറ്റിനു മുൻപിൽ ഒരു സമരവും നടക്കാൻ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തിയിട്ടും സച്ചിദാനന്ദൻ ഇപ്പോഴും ഈ സ്ഥാനത്ത് തുടരുന്നു. സ്വാഭാവിക നടപടി അല്ല തന്റെ കാര്യത്തിൽ സ്വീകരിച്ചത്. രണ്ട് അക്കാദമികൾക്കും തുല്യപ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയും പാർട്ടിയിൽ നിന്നോ സർക്കാരിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ തന്നെ വിളിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി എത്രനാളായി അതേ സ്ഥാനത്ത് തുടരുന്നു. പദവിയുടെ കാര്യത്തിൽ സർക്കാർ കാണിച്ചത് ഇരട്ട നീതിയാണെന്നടക്കം പ്രേംകുമാർ അഭിപ്രായപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രക്ഷപ്പെട്ടാൽ മതിയെന്ന നിലയിൽ നമ്മുടെ മക്കൾ വിദേശത്തേക്ക് പോകുന്നു, നിക്ഷേപകർക്ക് നേതാക്കളോടല്ല, സിസ്റ്റത്തോടാണ് വിശ്വാസം വേണ്ടതെന്നും ചെന്നിത്തല
2016 ൽ മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി ചോദിച്ച ചോദ്യം, അന്ന് മറുപടിയുണ്ടായില്ല, ഇന്ന് 'ഗെയ്ൽ' സാധ്യമാക്കി; 'കേരള വികസനം' വിവരിച്ച് മുഖ്യമന്ത്രി