ഭൂമി ഒഴിപ്പിക്കാനുള്ള കോടതി വിധിക്കെതിരെ മരിച്ചു പോയ രാജൻ അപ്പീൽ പോയിരുന്നു. അപ്പീലിൽ തീരുമാനമാകും വരെ കാത്തിരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. അതാണ് ഈ സംഭവങ്ങൾക്ക് കാരണമായത്.
തിരുവനന്തപുരം: വീട് ഒഴിപ്പിക്കൽ നടപടി തടയാൻ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്തേക്ക് തീ പടർന്ന മരിച്ച രാജൻ - അമ്പിളി ദമ്പതികളുടെ മക്കളുടെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നെയ്യാറ്റിൻകരയിലെ ഇവരുടെ നേരിട്ട് എത്തിയാണ് ഇക്കാര്യം അറിയിച്ചത്. ആൻസലൻ എംഎൽഎയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഭൂമി ഒഴിപ്പിക്കാനുള്ള കോടതി വിധിക്കെതിരെ മരിച്ചു പോയ രാജൻ അപ്പീൽ പോയിരുന്നു. അപ്പീലിൽ തീരുമാനമാകും വരെ കാത്തിരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. അതാണ് ഈ സംഭവങ്ങൾക്ക് കാരണമായത്. അതിൽ എവിടെയൊക്കെ വീഴ്ചയുണ്ടായി, പൊലീസിന് വീഴ്ചയുണ്ടായോ എന്നതെല്ലാം പരിശോധിക്കും. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കും. പട്ടികജാതിക്കാരുടെ ഭൂമി അനധികൃതമായി കൈയേറാനുള്ള ശ്രമം സർക്കാർ തടയും - കുട്ടികളെ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുക്കും. അവരുടെ ആഗ്രഹം പോലെ തുടർപഠനത്തിന് അവസരമൊരുക്കും. അവർക്ക് വീട് നൽകാൻ ആവശ്യമായ നടപടിയും സർക്കാർ എടുക്കും. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറ്റവാളികളായ എല്ലാവർക്കുമെതിരെ നടപടിയുണ്ടാവും. ഈ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാരിയായ ഒരു സ്ത്രീയുണ്ട് അവരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട് - കടകംപള്ളി പറഞ്ഞു.