
കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എന്‍ഐഎ, എന്‍എസ്ജി അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന ആരംഭിച്ചു. രാത്രിയോടെയാണ് ദില്ലിയില്‍നിന്നും അന്വേഷണ സംഘാംഗങ്ങള്‍ കൊച്ചിയിലെത്തി പരിശോധന തുടങ്ങിയത്. സ്ഫോടനം നടന്ന ഹാളില്‍ വിശദമായ പരിശോധനയാണ് സംഘം നടത്തുന്നത്. പൊട്ടിത്തെറിച്ചത് ഐഇഡി ബോംബാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരാണ് മരിച്ചത്. 41പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
അതേസമയം, സംഭവത്തില്‍ പൊലീസില്‍ കീഴടങ്ങിയ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനില്‍നിന്ന് നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. നിലവില്‍ സംസ്ഥാന പൊലീസാണ് കേസില്‍ വിശദമായ അന്വേഷണം നടത്തുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കസ്റ്റഡിയിലുള്ള ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ചോദ്യം ചെയ്യലിനിടെ മാര്‍ട്ടിന്‍ ഡൊമിനിക്കില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സ്ഫോടനം നടത്തുന്നത് കണ്ടുപഠിച്ചത് യൂട്യൂബ് വഴിയാണെന്ന് ഡൊമിനിക് മൊഴി നല്‍കി. ഒരു മാസത്തിനുള്ളില്‍ കൊച്ചിയിൽ നിന്നാണ് സ്ഫോടക വസ്തു ഉണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്നും മൊഴി നല്‍കി.
സ്ഫോടക വസ്തുവുണ്ടാക്കിയശേഷം റിമോട്ട് കൊണ്ട് നിയന്ത്രിക്കാനുള്ള സംവിധാനം തയ്യാറാക്കുകയായിരുന്നു. കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ രണ്ട് സൈഡില്‍ രാവിലെ 7.30ന് ബോംബ് വെച്ചശേഷം പുറത്തേക്ക് പോയി 9.30ന് വീണ്ടും വന്നശേഷമാണ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയതന്നുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. ടിഫിന്‍ ബോക്സില്‍ അല്ല സ്ഫോടക വസ്തു വെച്ചതെന്നും പ്രാര്‍ഥന നടക്കുന്ന സ്ഥലത്തിന്‍റെ പിന്‍ഭാഗത്തുനിന്നാണ് റിമോട്ട് ഓണ്‍ ചെയ്തതെന്നും ഡൊമിനിക് മൊഴി നല്‍കി. റിമോട്ടും സാധനങ്ങള്‍ വാങ്ങിയ ബില്ലും ഡൊമിനിക് പൊലീസിന് കൈമാറി. ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് വെക്കുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സ്ഫോടനം നടത്തിയശേഷം തൃശ്ശൂരിലേക്ക് പോകുന്നതിനിടെയാണ് ഫേയ്സ്ബുക്കില്‍ ലൈവ് ചെയ്തത്.
ഹോട്ടലിലിറങ്ങി ഭക്ഷണം കഴിച്ചശേഷം കൊടകരയിലെത്തി അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ എവിടെയാണെന്ന് അന്വേഷിച്ചശേഷം കീഴടങ്ങുകയായിരുന്നുവെന്നുമാണ് ഡൊമിനിക് മാര്‍ട്ടിന്‍ പറയുന്നത്. അതേസമയം, കേസില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ 21 അംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപവത്കരിച്ചത്. ഇന്ന് ഡിജിപിയും എഡിജിപിമാരായ എം.ആര്‍ അജിത് കുമാറു മനോജ് എബ്രഹാമും കൊച്ചിയില്‍ തുടരും. മുഖ്യമന്ത്രി നാളെ കളമശ്ശേരിയില്‍ എത്തും.
കളമശ്ശേരിയിലേത് രാജ്യത്തിന്‍റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനം: പൊലീസ് എഫ്ഐആര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam