
കൊച്ചി: ഷാഫി പറമ്പില്‍ എംഎല്‍എയെ ഉള്‍പ്പെടെ പൊലീസ് തടയുന്നതിന്‍റെ വീഡിയോയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോൺഗ്രസ്, കെഎസ്‍യു മാര്‍ച്ചിനെ തുടര്‍ന്ന് കളമശേരി പൊലീസ് സ്റ്റേഷനില്‍ എത്തിയ ഷാഫിയെ അടക്കം പൊലീസ് തടഞ്ഞിരുന്നു. പ്രവർത്തകരെ തല്ലിയാൽ ചോദിക്കാൻ ഞങ്ങടെ പ്രസിഡന്‍റ് വരും എന്ന് കുറിച്ച് കൊണ്ടാണ് ഷാഫി പറമ്പിലും പൊലീസുമായുള്ള തര്‍ക്കത്തിന്‍റെ വീഡിയോ രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം പൊലീസ് അടിച്ചമർത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കളമശേരിയില്‍ നടത്തിയ മാർച്ചിന് നേരെ ലാത്തിചാര്‍ജ് ഉണ്ടായിരുന്നു. സംഘർഷത്തിൽ എട്ട് പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. അറസ്റ്റിലായവരെ സന്ദർശിക്കാനെത്തിയ എംഎൽഎമാരടക്കമുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രവർത്തകർ കളമശേരി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.
മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രവർത്തകരിൽ ഒരാളുടെ തലയക്ക് അടിയേറ്റിരുന്നു, മറ്റൊരാളുടെ കയ്യൊടിഞ്ഞു. പരിക്കേറ്റവരെയടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിലായ പ്രവർത്തകരെ കാണാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ഷാഫി പറമ്പില്‍ എംഎൽഎയെ പൊലീസ് തടഞ്ഞതോടെ സ്റ്റേഷന് മുന്നിലും പ്രതിഷേധമുണ്ടായി. ഉപരോധ സമരം തുടങ്ങിയതോടെ ജില്ലയിലെ കോൺഗ്രസ് എംഎൽഎമാരും എംപിയും പിന്തുണയുമായി സ്റ്റേഷനിൽ എത്തി.
ഇതോടെ പൊലീസ് അയഞ്ഞു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് എസിപിയും പരാതിയുടെ അടിസ്ഥാനത്തിൽ നടപടി നിയമസഭാ സ്പീക്കറും ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. പിടികൂടിയ പ്രവർത്തരെ പൊലീസ് വിട്ടയച്ചു.
കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസില്‍ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിജിൻ രാജ് ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷനും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരക്കണ്ടിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.
'ബിജുവിനുള്ളത് ഒരേക്കർ, 20 വർഷമായി കൃഷിക്കാരൻ'; സംഘത്തിനൊപ്പം ചേര്‍ന്നതിലും കൃത്യമായ പ്ലാനിംഗ്