ഒരേക്കർ സ്ഥലത്ത് ബിജുവിന് കൃഷിയുണ്ട്. 20 വർഷത്തോളമായി കൃഷിക്കാരനാണ് ബിജുവെന്നും കൃഷി വകുപ്പ് നിർദ്ദേശിച്ചതനുസരിച്ച് അന്വേഷിച്ച് റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും കൃഷി ഓഫീസർ വ്യക്തമാക്കി
കണ്ണൂർ: ഇസ്രയേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്ന് കാണാതായ കർഷകൻ ബിജു കുര്യന്‍റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് പായം കൃഷി ഓഫീസർ കെ ജെ രേഖ. ഓൺലൈനായാണ് അപേക്ഷ കിട്ടിയത്. ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിജുവിന്‍റെ കൃഷി ഭൂമി നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു.
ഒരേക്കർ സ്ഥലത്ത് ബിജുവിന് കൃഷിയുണ്ട്. 20 വർഷത്തോളമായി കൃഷിക്കാരനാണ് ബിജുവെന്നും കൃഷി വകുപ്പ് നിർദ്ദേശിച്ചതനുസരിച്ച് അന്വേഷിച്ച് റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും കൃഷി ഓഫീസർ വ്യക്തമാക്കി. കര്‍ഷകൻ മുങ്ങിയതിന് പിന്നില്‍ ചില സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് ഇന്ന് വ്യക്തമാക്കിയിരുന്നു.
വഞ്ചനയാണ് ബിജു കുര്യൻ ചെയ്തത്. ബിജു കുര്യൻ മുങ്ങിയത് ബോധപൂര്‍വമാണ്. ഇത് സര്‍ക്കാരിന് ലാഘവത്തോടെ കാണാനാവില്ല. ഈ രീതി അനുവദിക്കാനാവില്ല. മുങ്ങിയതിനു പിന്നില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ടെന്ന വിവരം ഇപ്പോള്‍ കിട്ടുന്നുണ്ട്. ഇതടക്കം എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ അന്വേഷിക്കും. ബിജു കുര്യൻ മുങ്ങുമെന്ന കാര്യം അടുത്ത ചില ബന്ധുക്കള്‍ക്ക് നേരത്തെ അറിയുമെന്ന വിവരമുണ്ടെന്നും മന്ത്രി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇസ്രായേലിലെ കൃഷിരീതികൾ പഠിക്കാൻ സംസ്ഥാനത്തുനിന്ന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് കാണാതായത്. ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറഞ്ഞു. ഇസ്രായേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കും. കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഇസ്രായേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് അധികൃതരുടെ നിഗമനം.
