'ശശി തരൂര്‍ തന്നോട് കര‍ഞ്ഞ് പറഞ്ഞു, പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍'; കല്ലിയൂര്‍ മുരളി

By Web TeamFirst Published Apr 11, 2019, 8:47 PM IST
Highlights

ശശി തരൂര്‍ ജയിക്കണമെന്ന് ആഗ്രഹമില്ലാത്ത നേതാക്കള്‍ തിരുവനന്തപുരത്തുണ്ട്. അതിന് വേണ്ടി അദ്ദേഹത്തെ തോല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തരൂര്‍ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണമെന്ന് ആഗ്രഹമുള്ള ആളാണ്.

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്കെതിരെ പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണെന്ന് ശശി തരൂര്‍ പറഞ്ഞതായി ഐഎന്‍ടിയുസി മുന്‍ നേതാവ് കല്ലിയൂര്‍ മുരളി. ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് മുരളിയുടെ വെളിപ്പെടുത്തല്‍.

എഐസിസി  മുന്നറിയിപ്പ് നല്‍കിയ നിരുവനന്തപുരത്തെ നേതാവാണ്  തരൂരിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്   പിന്നിലുള്ളത്. ഇത് പറഞ്ഞതുകൊണ്ട് ചിലപ്പോള്‍ തനിക്കെതിരെ വധഭീഷണിയുണ്ടായേക്കാമെന്നും മുരളി വെളിപ്പെടുത്തി. 'എന്നെയും ഇവര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്, പക്ഷെ അത് തുറന്ന് പറയാനാവില്ലെന്ന് ശശി തരൂര്‍ തന്നോട് കരഞ്ഞ്  പറഞ്ഞതായും മുരളി വെളിപ്പെടുത്തി.

തിരുവനന്തപുരത്ത് സംഘടനാ സംവിധാനം വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ല.  ജില്ലയില്‍ എ, ഐ ഗ്രൂപ്പുകളുടെ രണ്ട്  നേതാക്കന്‍മാര്‍ ശരിയായ പാര്‍ട്ടി പ്രവര്‍ത്തകരെ അംഗീകരിക്കാതെ അവരുടെ കോഴികളെ മാത്രം  കെപിസിസി, ഡിസിസി സെക്രട്ടറിമാരാക്കി. ശശി തരൂരിന് വേണ്ടി നോട്ടീസ് നല്‍കാന്‍ പോലും എന്നെപ്പോലുള്ളവര്‍ വേണ്ടെന്നാണ് തമ്പാനൂര്‍ രവിയും വിഎസ് ശിവകുമാറും പറഞ്ഞത്.ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനം നൊന്താണ് പാര്‍ട്ടി സ്ഥാനം രാജിവെച്ചത്. ബിജെപിയില്‍ ചേര്‍ന്നതുകൊണ്ടല്ല നേതാക്കളെ വിമര്‍ശിക്കുന്നത്- മുരളി വ്യക്തമാക്കി.  

ശശി തരൂര്‍ ജയിക്കണമെന്ന് ആഗ്രഹമില്ലാത്ത നേതാക്കള്‍ തിരുവനന്തപുരത്തുണ്ട്. അതിന് വേണ്ടി അദ്ദേഹത്തെ തോല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തരൂര്‍ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണമെന്ന് ആഗ്രഹമുള്ള ആളാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കണ്‍വീനറായ തമ്പാനൂര്‍ രവിയടക്കമുള്ളവര്‍ അതിന് തയ്യാറായല്ല. നേമത്ത് കാലുവാരിയ മാന്യന്മാരാണ് ഇപ്പോഴും പാലം വലിക്കുന്നത്. ശശി തരൂര്‍ പരാജയപ്പെടും, അപ്പോള്‍ താന്‍ പറഞ്ഞത് നിങ്ങള്‍ അംഗീകരിക്കുമെന്നും കല്ലിയൂര്‍ മുരളി ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

click me!