
തിരുവനന്തപുരം: കൽപറ്റ ബൈപ്പാസ് നിർമ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകി. വയനാട് ജില്ലാ കളക്റാണ് നോട്ടീസ് നൽകിയത്. ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാതിരിക്കാൻ കാരണമുണ്ടങ്കിൽ അറിയിക്കണമെന്ന് ജില്ലാ കളക്ടർ നോട്ടീസിൽ ആവശ്യപ്പെട്ടു. ആർ എസ് ഡവലപ്മെന്റ് ആന്റ് കൺസ്ട്രഷൻ കമ്പനിയാണ് കരാറുകാർ.
ഈറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ് ഡെവലപ്പ്മെന്റ് കമ്പനിയാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് നിർമാണം ഏറ്റെടുത്തത്. നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കി കരിമ്പട്ടികയിൽപെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമയ ബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചില്ല.
കൽപ്പറ്റ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകേണ്ട മൂന്നരകിലോമീറ്റർ പാതയാണ് സർക്കാരിന്റെ പിടിപ്പുകേട്കൊണ്ട് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. ബൈപ്പാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. അസിസ്റ്റൻഡ് എഞ്ചിനീയറെയും അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറെയുമാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിടപെട്ടാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ഇതോടൊപ്പം എക്സിക്യൂട്ടീവ് എഞ്ചിനിയറോടും പ്രോജക് ഡയറക്ടറോടും മന്ത്രി വിശദീകരണവും തേടി. നിർമ്മാണം ഉടൻ പൂർത്തിയാക്കായില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനും കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam