
പാലക്കാട്: കഞ്ചിക്കോട് ഗുഡ്സ് ട്രെയിൻ ഇടിച്ച് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിട്ടുനൽകി. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് തൊഴിലാളികൾ മൃതദേഹം വിട്ടുകൊടുത്തത്. നഷ്ടപരിഹാരമുൾപ്പെടെയുളള കാര്യങ്ങളിൽ ഉറപ്പുകിട്ടിയ ശേഷമായിരുന്നു തൊഴിലാളികൾ പ്രതിഷേധമവസാനിപ്പിച്ചത്. ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലാളികളിറങ്ങി പ്രതിഷേധിച്ചത് അധികൃതരെ ആശങ്കയിലാക്കി.
ഇന്നലെ രാത്രി മുതൽ കഞ്ചിക്കോട്ട് നിലനിന്നിരുന്ന സംഘർഷാവസ്ഥയാണ് അവസാനിച്ചത്. കഞ്ചിക്കോട് റെയിവെ ട്രാക്കിന് സമീപം മൂന്നു ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ജില്ലാ ആശുപത്രിയിലെത്തും മുൻപ് രണ്ടുപേർ മരിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൂന്നാമനായ ഹരിയോംകുനാലിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും, കൊലപാതകമെന്നാരോപിച്ച് തൊഴിലാളികൾ പ്രതിഷേധം തുടങ്ങിയിരുന്നു. തുടർന്ന് രാവിലെ മുതൽ മൃതദേഹം വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികൾ. പാലക്കാട് ആർഡിഒ, ജില്ല ലേബർ ഓഫീസർ, പലക്കാട് ഡിവൈഎസ്പി എന്നിവർ നടത്തിയ അനുനയ ചർച്ചക്ക് ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകിയത്. തൊഴിലാളികൾ ആവശ്യപ്പെട്ടതിനനുസരിച്ച്, മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുളള സഹായധനം നൽകും. ഇക്കാര്യത്തിൽ ലേബർ ട്രൈബ്യൂണൽ ഉടൻ തീരുമാനമെടുക്കും.
മൂന്നൂറിലേറെ തൊഴിലാളികൾ സംഘടിച്ചതിനെ തുടർന്ന് സ്ഥലത്ത് വൻ പൊലീസ് വിന്യാസമുണ്ടായിരുന്നു. രാത്രി സ്ഥലത്തെത്തിയ പൊലീസ്-അഗ്നിശമന സേന അംഗങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്ന് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനും അധികൃതർ വഴങ്ങി. ഝാർഖണ്ഡ് സ്വദേശികളായ കനായി വിശ്വകർമ്മ, അരവിന്ദ്കുമാർ, ഹരിയോം കുനാൽ എന്നിവരാണ് മരിച്ചത്. ഐഐടിയുടെ നിർമ്മാണ പ്രവർത്തനത്തിനെത്തിയ തൊഴിലാളികളാണിവർ. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam