കണ്ണൂർ വി സി നിയമനം: 'മുഖ്യമന്ത്രിക്ക് സ്വജനപക്ഷപാതം'; ജ്യോതികുമാർ ചാമക്കാലയുടെ ​ഹർജി ഇന്ന് പരി​ഗണിക്കും

By Web TeamFirst Published Sep 29, 2022, 1:17 AM IST
Highlights

കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാല നൽകി ഹ‍ർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവ‍ർണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ ഹർജി നൽകിയത്.

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിൽ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ച് നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാല നൽകി ഹ‍ർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവ‍ർണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ ഹർജി നൽകിയത്.

പ്രോസിക്യൂഷൻ അനുമതി തേടി ഹർജിക്കാരൻ ഗവർണർക്ക് കത്തും നൽകിയിട്ടുണ്ട്. സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാകും. വിജിലന്‍സ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. വിജിലൻസ് ഡയക്ടറുടെ ശുപാർശയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടർമാർ ഇല്ലാത്തതിനാൽ വിജിലന്‍സ് കോടതിയിൽ കേസുകൾ കെട്ടി കിടക്കുമ്പോഴാണ് മുഖ്യമന്ത്രി ക്കായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകുന്നത്.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അഭിഭാഷകനും ബിജെപി ഇന്‍റലക്ച്വല്‍ സെല്ലിൻ്റെ  മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരൻ്റെ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും  പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി. 2019 ഡിസംബര്‍ 28ന് നടന്ന സംഭവത്തില്‍ ഇതുവരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു ഹര്‍ജിയിലെ വാദം. 

'ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ട്' ജില്ലാ കളക്ടർമാർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

click me!