Kannur VC Controversy : കണ്ണൂർ വിസി പുനർ നിയമനത്തിന് നിർദ്ദേശം നൽകിയില്ല; സർക്കാർ വാദം തള്ളി രാജ് ഭവൻ

Web Desk   | Asianet News
Published : Feb 03, 2022, 07:33 PM ISTUpdated : Feb 03, 2022, 07:47 PM IST
Kannur VC Controversy : കണ്ണൂർ വിസി പുനർ നിയമനത്തിന് നിർദ്ദേശം നൽകിയില്ല; സർക്കാർ വാദം തള്ളി രാജ് ഭവൻ

Synopsis

വിസി പുനർ നിയമനത്തിന് രാജ് ഭവൻ നിർദേശം നൽകിയില്ല എന്നാണ് വിശദീകരണം. പുനർ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്നാണ്.  പുനർ നിയമനം നൽകണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ട് എത്തി ആവശ്യപ്പെട്ടു എന്നും രാജ്ഭവന്‌‍ വിശദീകരിക്കുന്നു. 

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസി (Kannur VC Controversy)  നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാർ വാദം തള്ളി രാജ് ഭവൻ (Raj Bhavan) . വിസി പുനർ നിയമനത്തിന് രാജ് ഭവൻ നിർദേശം നൽകിയില്ല എന്നാണ് വിശദീകരണം. പുനർ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്നാണ്.  പുനർ നിയമനം നൽകണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ട് എത്തി ആവശ്യപ്പെട്ടു എന്നും രാജ്ഭവൻ വിശദീകരിക്കുന്നു. 

പുനർ നിയമനത്തിൽ ഗവർണ്ണർക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനർ നിയമനം നിയമ പരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

കണ്ണൂർ വിസിയുടെ പുനർനിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണ്ണർ നിർദ്ദേശിച്ചെന്ന നിർണ്ണായക രേഖ ലോകായുക്തയിൽ സർക്കാർ ഹാജരാക്കിയിരുന്നു. ഗവർണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനർ നിയമനത്തിനായി മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നാണ് സർക്കാർ വാദം.  ഗവർണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത,  മന്ത്രി ശുപാർശ ചെയ്യാതെ നിർദ്ദേശം മാത്രമല്ലേ  മുന്നോട്ട് വെച്ചതെന്ന് ചോദിച്ചിരുന്നു. കേസിൽ വിധി വരും മുമ്പ് ലോകായുക്ത ഭേദഗതി ഓ‌ർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുമോ എന്ന് വാദത്തിനിടെ ലോകായുക്ത ചോദിച്ചു.

ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് കുരുക്കായി കണ്ണൂർ വിസി നിയമനകേസ് മാറുമോ എന്ന ആകാംക്ഷക്കിടെയാണ് ലോകായുക്തയിൽ സർക്കാ‍ർ സുപ്രധാന രേഖ ഹാജരാക്കിയത്. വിസി നിയമനത്തിനുള്ള വിജ്ഞപനവും സെർച്ച് കമ്മിറ്റിയും റദ്ദാക്കുന്നതോടൊപ്പം ഗവർണ്ണറുടെ സെക്രട്ടറി സർക്കാറിലേക്ക് അയച്ച കത്തിൽ പുനർനിയമന നടപടികളുമായി സർക്കാറിന് മുന്നോട്ട് പോകാമെന്നും പറയുന്നു. നവംബർ 22നായിരുന്നു കത്ത്. അതിന് പിന്നാലെയാണ് ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനാവശ്യപ്പെട്ട് മന്ത്രി ആർ ബിന്ദു കത്തയച്ചതെന്നാണ് സ്റ്റേറ്റി അറ്റോർണിയുടെ വാദം. കത്തിൽ ശുപാർശ അല്ല നിർദദേശം മാത്രമല്ലേ ഉള്ളൂ എന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻറെ ചോദ്യം. മാത്രമല്ല ഈ നിയമനം കൊണ്ട് മന്ത്രിക്ക് എന്ത് നേട്ടം ഉണ്ടായെന്നും ലോകായുക്ത ചോദിച്ചു. 

മന്ത്രി എന്ത് പറഞ്ഞാലും ചാൻസലർ അല്ലേ തീരുമാനമെടുക്കണ്ടെതെന്നായിരുന്നു ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിൻറെ ചോദ്യം. ചാൻസലർ, പ്രോ ചാൻസലർ പദവികൾ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്നും ഇരുവരും നിരീക്ഷിച്ചു. മന്ത്രിക്കും ചാൻസലർക്കും ഇടയിൽ ആശയവിനിമയം മാത്രമാണ് നടന്നതെന്നും സ്റ്റേറ്റ് അറ്റോർണി വാദിച്ചു. അതേ സമയം മന്ത്രി കാണിച്ചത് സ്വജനപക്ഷപാതം തന്നെയാണെന്ന് കേസിലെ ഹർജിക്കാരാനായ രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം പറഞ്ഞു. സർവ്വകലാശാലയുമായി ബന്ധപ്പെട്ട സർക്കാറിന്റെ മറ്റ് ചില ഇടപെടലുകൾ പൂന്തോട്ടം പരാമർശിച്ചപ്പോൾ,  ഇല്ലാത്തഭാര്യയെ അടിച്ച കാര്യം ചർച്ച ചെയ്ത് സമയം കളയേണ്ടെന്നായിരുന്നു ലോകായുക്ത പരാമർശം.  വാദത്തിനിടെയാണ് വിവാദമായ ലോകായുക്ത നിയമഭേദഗതി ലോകായുക്ത പരാമർശിച്ചത്. മന്ത്രിക്കെതിരായ കേസിലെ വിധി വരും മുമ്പ് ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുമോ എന്നായിരുന്നു ചോദ്യം. തനിക്ക് അറിവില്ലെന്നായിരുന്നു അറ്റോർണിയുടെ മറുപടി. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. 
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ