
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിലിരുത്തി വേനലവധിയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ നിരത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാം. വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ, രണ്ട് പരീക്ഷയാക്കി ചുരുക്കാം. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നു, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർക്കസിലെ നവീകരിച്ച ലാബിൻ്റെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് കാന്തപുരത്തിൻ്റെ പരാമർശമുണ്ടായത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് മന്ത്രി ശിവൻകുട്ടിയാണ്.
വർഷത്തിൽ ഇപ്പോൾ മൂന്ന് പരീക്ഷകളാണുള്ളത്. ഇത് രണ്ടായി ചുരുക്കിയാൽ സമയ പ്രശ്നത്തിന് പരിഹാരമാകും. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനം എടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം. പരാതികളും ആക്ഷേപങ്ങളും പറയുമ്പോൾ മന്ത്രി അത് പഠിച്ചിട്ട് പറയാം എന്ന് പറയുന്നു. അത് ബുദ്ധി ഉളളവരുടെ ലക്ഷണമാണെന്നും കാന്തപുരം പറഞ്ഞു. എന്നാൽ കാന്തപുരത്തിൻ്റെ ആരാധകനാണ് താനെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. കാന്തപുരത്തെ വേദിയിൽ ഇരുത്തിയായിരുന്നു പ്രശംസ. വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തുമ്പോഴും എല്ലാവരുമായും കൂടിയാലോചന നടത്തുമെന്ന് കാന്തപുരത്തിന് മന്ത്രി ഉറപ്പ് നൽകി. അന്തിമ തീരുമാനം അതിന് ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സമയമാറ്റം - അവധി മാറ്റം എന്നിവ കാന്തപുരം ഇവിടെ സൂചിപ്പിച്ചു. എല്ലാവർക്കും സ്വീകാര്യമായ ഒരു കമ്മറ്റിയെ ഇതിനായി ചുമതലപ്പെടുത്തൂ. താൻ ഉസ്താദിന്റെ ആരാധകനാണ്. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്താണ് നിയമസഭയിലെത്തിയത്. ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുമെന്നതിൽ തർക്കമില്ല. എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളോട് തുല്യ സ്നേഹമാണുള്ളത്. കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വേണം. എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചർച്ച നടത്തുമെന്ന് ഉറപ്പ് തരുന്നു. ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നത് ഏകാധിപത്യ രീതിയാണെന്നും മന്ത്രി മറുപടി നൽകി.
സ്കൂൾ സമയ മാറ്റ കാര്യത്തിൽ ഇരു വിഭാഗം സമസ്തയുടെയും എതിർപ്പ് മറികടന്ന് സർക്കാർ തീരുമാനം നടപ്പാക്കിയ ശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി കാരന്തൂർ മർക്കസിലെത്തിയത്. സമയമാറ്റ വിഷത്തിൽ ഇകെ വിഭാഗം സമസ്ത ഇപ്പോഴും പ്രതിഷേധത്തിലുമാണ്. നേമത്ത് ബിജെപിയെ തോൽപ്പിച്ച താൻ ന്യൂനപക്ഷങ്ങൾക്ക് ഒപ്പം നിൽക്കുന്നയാളാണെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി എയ്ഡഡഡ് അൺഎഡ് ഡഡ് മേഖലകളോട് തനിക്ക് തുല്യ സ്നേഹമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സമയമാറ്റ കാര്യത്തിൽ മന്ത്രി ചടങ്ങിൽ പ്രതികരണം നടത്തിയതുമില്ല. സ്കൂൾ സമയമാറ്റത്തിൽ നേരത്തെ എതിർപ്പുയർത്തിയ കാന്തപുരം അവധിമാറ്റ വിഷയത്തിൽ കാന്തപുരം മന്ത്രിക്ക് മുന്നിൽ തൻറെ നിർദ്ദേശം വയ്ക്കുകയും ചെയ്തു. അതേസമയം മതസംഘടനകളുടെ എതിർപ്പ് മറികടന്ന് സകൂൾ സമയമാറ്റം നടപ്പാക്കിയ സർക്കാർ തീരുമാനത്തിനെതിരെ കൂടുതൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് ഇകെ വിഭാഗം സമസ്തയുടെ തീരുമാനം. അടുത്ത മുഷാവറ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും.