'ആയില്ല, ആവും, അക്കൗണ്ടിൽ പണം വരും എന്നൊക്കെയാണ് ഉദ്യോഗസ്ഥർ പറയുന്നത്'; കര കയറാതെ കുട്ടനാട്

By Web TeamFirst Published Jun 23, 2019, 11:47 AM IST
Highlights

എത്രയും വേഗം സഹായമെത്തിക്കുമെന്ന് പറയുമ്പോഴും അതെന്ന് നൽകുമെന്ന ചോദ്യത്തിന് ജില്ലാഭരണകൂടത്തിന് ഉത്തരമില്ല

കുട്ടനാട്: പ്രളയം അതിന്‍റെ പരമാവധി തീവ്രതയിൽ അനുഭവിച്ച ഇടങ്ങളിലൊന്നാണ് കുട്ടനാട്. കേരളം പതുക്കെ കരകയറിത്തുടങ്ങിയപ്പോഴും വെള്ളമിറങ്ങിപ്പോവാൻ പിന്നെയും കുറേ നാൾ കാത്തിരിക്കേണ്ടി വന്നവർ. അന്ന് മുതൽ കേൾക്കുന്നതാണ് കുട്ടനാടിന്‍റെ പുനരധിവാസം. 

വീട് പൂർണമായും ഭാഗികമായും നശിച്ചവർ, വിലപ്പെട്ട രേഖകളും ജീവനോപാധികളും നഷ്ടപ്പെട്ടവരെന്നിങ്ങനെയുള്ളവരേറെയുണ്ട് കുട്ടനാട്ടിൽ. ഇവരിൽ വലിയൊരു വിഭാഗം ഇപ്പോഴും കാത്തിരിക്കുകയാണ്, സർക്കാരിന്‍റെ കൈസഹായം. 

കൈനകരി പഞ്ചായത്തിലെ അനിരുദ്ധന്‍റെ വീട് പ്രളയത്തിൽ പൂർണമായും തകർന്നു. പഴയ വീട് നിന്നിരുന്ന സ്ഥലത്ത് സർക്കാർ സഹായത്തോടെ പുതിയ വീട് നിർമിക്കാനാവുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മറ്റനേകം പേരെപ്പോലെ അനിരുദ്ധനും. 

"ആയില്ല, ആയില്ല, ആവും, കാത്തിരിക്കൂ എന്നൊക്കെയാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്‍റെ മകളുടെ വീടും തകർന്നു. തത്കാലത്തേക്ക് അവർ വാടകക്കെടുത്ത വീട്ടിലാണ് ഞാനും നിൽക്കുന്നത്" അനിരുദ്ധൻ പറയുന്നു.

 

സ്ഥിരമായി മട വീഴുന്ന സ്ഥലങ്ങളിൽ ഏത് നിമിഷവും തകർന്ന് വീഴാവുന്ന വീട്ടിൽ കഴിയേണ്ടി വരുമ്പോഴും സർക്കാർ തരുന്ന ധനസഹായം കിട്ടുമെന്ന് കാത്തിരിക്കുകയാണെന്നാണ് കുട്ടനാട്ടിലെ വീട്ടമ്മമാർ പറയുന്നത്. ഏത് നിമിഷവും പൊട്ടി വീഴാവുന്ന വീടുകളിലാണ് ഇവർ കഴിയുന്നത്.

പാടത്തോട് ചേര്‍ന്ന് ഷീറ്റ് വലിച്ച് കെട്ടിയ ഷെഡിലാണ് പലരും കഴിയുന്നത്. മഴ പെയ്താല്‍ പാടം നിറയും. ഷെഡിലും വെള്ളം കയറും. എങ്ങോട്ട് പോകുമെന്ന് കുട്ടനാട്ടുകാർക്ക് ഒരു പിടിയുമില്ല. ഇതുപോലെ കൈനകരി പഞ്ചായത്തില്‍ മാത്രം 75ലേറെ പേരാണ് വീട് വെക്കാനുള്ള ആദ്യ ഗഡുപോലും കിട്ടാത്തവരായി ഉള്ളത്. 

പുങ്കിക്കുന്ന് പഞ്ചായത്തിലും സ്ഥിതി ഇതുതന്നെ. വീട് പൂര്‍ണ്ണമായി തകര്‍ന്ന 74 പേര്‍ക്ക് ഇതുവരെ ഒന്നും കിട്ടിയില്ല. രണ്ട് പഞ്ചായത്തില്‍ മാത്രം 150 ലേറെ കുടുംബങ്ങളാണ് ഇതുപോലെ ദുരിതത്തില്‍ കഴിയുന്നത്. വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടും നഷ്ടപരിഹാര പട്ടികയ്ക്ക് പുറത്തുള്ള കാല്‍ലക്ഷത്തിലേറെ പേരുണ്ട് ആലപ്പുഴയില്‍.

പ്രത്യേക മോണിറ്ററിംങ് സമിതി അപേക്ഷകൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എത്രയും വേഗം സഹായമെത്തിക്കുമെന്ന് പറയുമ്പോഴും അതെന്ന് നൽകുമെന്ന ചോദ്യത്തിന് ജില്ലാഭരണകൂടത്തിന് ഉത്തരമില്ല. 
 

click me!