പാർട്ടി വിട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് എം വി ജയരാജൻ നടത്തിയ പ്രസ്താവനയെ പൂർണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജയരാജന്റേത് പാർട്ടി നിലപാടല്ലെന്നും വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു.
തിരുവനന്തപുരം : തെറ്റ് തിരുത്തിയാൽ കണ്ണൂരിൽ പാർട്ടി വിട്ട ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റ വാദം പൂർണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല എം വി ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. 'പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും. വർഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. പക്ഷേ ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അവരെ വിമർശിക്കുന്നത് തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സിപിഎമ്മിനുള്ളിൽ വിഭാഗീയതയെന്ന വാർത്ത ഗോവിന്ദൻ തള്ളി. പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ എതിർ ചേരി എന്ന വാർത്ത അസംബന്ധമാണെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
എം വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്...
തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയാൽ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


