
ബെംഗളൂരു: കര്‍ണാടക (Karnataka) കൊവിഡ് (covid 19) നിയന്ത്രണം കടുപ്പിച്ചതോടെ തലപ്പാടി അതിര്‍ത്തിയില്‍ വാഹന പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനേയും ആരോഗ്യ പ്രവര്‍ത്തകരേയും നിയോഗിച്ചു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഉണ്ടെങ്കിലും ഇന്ന് കര്‍ശന നിയന്ത്രണങ്ങളില്ല. കര്‍ണാടകയിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കിലും നിബന്ധന കടുപ്പിച്ചിട്ടില്ല. തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ മുന്നറിയിപ്പ് നല്‍കി കടത്തി വിടുന്നുണ്ട്. ഇന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരേയും കടത്തി വിടുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇങ്ങനെ ആയിരിക്കില്ല എന്ന മുന്നയിപ്പാണ് പൊലീസ് നല്‍കുന്നത്.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കര്‍ണാടകയുടെ നിര്‍ദേശം. അതിര്‍ത്തിയില്‍ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള ബസ് സര്‍വീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്.
അതേസമയം ഒമിക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് വിദഗ്ധസമിതി യോഗം ചേരും. വിദേശത്ത് നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കാനാണ് തീരുമാനം. അതേസമയം കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കൂടുതൽ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്സിൽ എത്തിയ 13 യാത്രക്കാരിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വിലക്കി. കാനഡയിലും ഓസ്ട്രിയയിലും ഒമിക്രോണ്‍ വൈറസ്ബാധ സ്ഥിരീകരിച്ചു. അതേസമയം ആഫ്രിക്കൻ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് അശാസ്ത്രീയമാണെന്നും ഉടൻ പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസെ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam