കർണാടക, തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി, തലപ്പാടിയിൽ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് താൽക്കാലിക ഇളവ്

By Web TeamFirst Published Aug 2, 2021, 7:52 AM IST
Highlights

അതിർത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അതിർത്തി സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന നടത്തുന്നു. കർണാടകയ്ക്ക് ഒപ്പം തമിഴ്നാടും കേരളത്തിൽ നിന്നെത്തുന്നവർക്ക് അതിർത്തികളിൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 

കർണാടക നേരത്തെ കേരളത്തിൽ നിന്നെത്തുന്ന രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.അതിർത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ തലപ്പാടിയിൽ വരെയാണ് സർവീസ് നടത്തുന്നത്. അതിർത്തിയിൽ നിന്ന് നഗരത്തിലേക്ക് കർണാടക ബസ് സർവീസ് ഉണ്ടാകും. ആർടിപിസിആർ പരിശോധനയ്ക്ക് ശേഷം മാത്രമാകും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടുന്നത്. ഇതിനായി അതിർത്തിയിൽ കർണാടക പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

കേരളത്തില്‍ നിന്നും കോയന്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് മുതൽ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് നൽകേണ്ടത്. വാളയാറിൽ പൊലീസിന്റെ ഇ- പാസ് പരിശോധന മാത്രമാണ് നിലവിലുള്ളത്. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന ഉടൻ ആരംഭിക്കും.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് തമിഴ്നാട് സര്‍ക്കാർ പരിശോധന കര്‍ശനമാക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും കോയന്പത്തൂര്‍ ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!