
എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ എം പിയ്ക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. അറസ്റ്റിലായ ബെനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് മുൻ എം.പി യും പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കുന്നു.
ബെനാമി ലോണിലൂടെ പിപി കിരൺ തട്ടിയെടുത്ത 24 കോടിരൂപയിൽ 14 കോടിരൂപ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചു എന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്. സതീഷ് കുമാറിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുൻ എംപിയ്ക്ക് പണം കൈമാറിയതിന്‍റെ ഫോൺ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്‍റേതാണെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്.
രണ്ട് പേർക്ക് 5 കോടിരൂപ സതീഷ് കുമാർ പണമായി നൽകുന്നത് കണ്ടെന്നതിന് സാക്ഷിമൊഴിയുണ്ട്.സതീഷ് കുമാറിന് എം.എൽഎ എസി മൊയ്തീൻ അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ സാക്ഷികൾക്ക് ഉന്നത രാഷ്ട്രീയ ഭീഷണിയുണ്ടെന്നും ഇക്കാര്യത്തിൽ ചില സാക്ഷികൾ പരാതി നൽകിയതായും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു.
400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബെനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു. കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ ബെനാമി ഇടപാടുകാരൻ സതീഷ് കുമാർ, പിപി കിരൺ എന്നിവരെ ഈമാസം 19 വരെ കോടതി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam