
തിരുവനന്തപുരം:കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പണമുള്ളവർ മാത്രം കളി കണ്ടാൽ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്‍റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണ്. പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓർക്കണം. ഒറ്റയടിക്ക് അഞ്ചിൽനിന്ന് 12 ശതമാനമായി വിനോദ നികുതി ഉയർത്തിയത് സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. ജിഎസ്ടി ഉൾപ്പെടെ കായിക പ്രേമികൾക്ക് കളി കാണാൻ 30% നികുതി നൽകണമെന്നതാണ് സ്ഥിതി. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സർക്കാരിന്‍റെ രീതി.
കളി കാണാൻ കൂടുതലും വിദ്യർത്ഥികളും യുവാക്കളുമാണ് എത്തുക എന്നിരിക്കെ ഇത്രയും ഭീമമായ നിരക്ക് വർദ്ധനയ്ക്ക് എന്ത് ന്യായമാണ് സർക്കാരിന് പറയാനുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. കുത്തക മുതലാളിമാർക്ക് ഇളവുകൾ നൽകുന്ന സർക്കാർ പാവപ്പെട്ടവരുടെ മേൽ നികുതി ഭാരം കെട്ടിവെക്കുകയാണ്. ധിക്കാരപരമായ പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയുകയും നികുതി കുറയ്ക്കുകയും വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മന്ത്രി അബ്ദുൾ റഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.വരേണ്യവർഗത്തിന് സൗകര്യം ചെയ്യുന്ന സർക്കാരാണോ ഇത്? മുഖ്യ മന്ത്രി മറുപടി പറയണം.എന്ത് സന്ദേശമാണ് മന്ത്രി നൽകുന്നത്.ഒരു പൊതുപ്രവർത്തകന്‍റെ നാവിൽ നിന്നും ഇത്. വരുന്നു. പട്ടിണിക്കാരോട് പുഛമാണ്.എന്നിട്ട് കമ്യൂണിസ്റ്റ് മന്ത്രിസഭയെന്ന് പറയുകയാണ്. ഒരു മണിക്കൂർ പോലും അദ്ദേഹത്തെ മന്ത്രിസഭയിൽ ഇരുത്താൻ പാടില്ലെന്നും സതീശന്‍ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam