
കാസർകോട്: കാസർകോട് ആദൂർ സഞ്ചക്കടവിൽ വീടിന്റെ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (14), മുൻസീർ (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. കുട്ടികളുടെ സുഹൃത്തായ വിശേഷ് എന്ന കുട്ടിക്കാണ് അപകടത്തിൽ പരിക്കേറ്റത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരമിങ്ങനെയാണ്. വിശേഷ് എന്ന കുട്ടിയുടെ വീടിന് സമീപം ഈ മൂന്ന് കുട്ടികളും ചെറിയ രീതിയിലുള്ള കച്ചവടം നടത്തി വരികയായിരുന്നു. അവധിക്കാലത്ത് കുട്ടികള്‍ ചെറിയ സാധനങ്ങള്‍ കച്ചവടം നടത്താറുണ്ട്. അത്തരത്തിൽ വീടിന് സമീപം കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് മതിലിടിഞ്ഞ് 3 കുട്ടികളുടെയും മുകളിലേക്ക് വീഴുന്നത്.
മൂന്ന് പേരെയും ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. സമീപത്തെ ബസ് സ്റ്റോപ്പിനുള്ളിലാണ് കുട്ടികളുണ്ടായിരുന്നത്. മതിലിടിഞ്ഞതോടെ ബസ് സ്റ്റോപ്പടക്കം തകര്‍ന്നുവീണു. കാസര്‍കോട് ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ടാണ്. ജില്ലയിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ ഇവിടെ ശക്തമായ മഴയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam