
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട കേസിലെ പ്രതികൾ കീഴടങ്ങി. കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ മുൻ നേതാവുമായ എ വിശാഖ്, കോളേജ് മുൻ പ്രിൻസിപ്പൽ ജി. ജെ. ഷൈജു എന്നിവരാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പ്രതികൾക്ക് കീഴടങ്ങാൻ നൽകിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹാജരായത്. കോളേജ് യൂണിയൻ തെരെഞ്ഞെടു പ്പിൽ കൗൺസിലറായി വിജയിച്ച വിദ്യാർത്ഥിനിക്ക് പകരം എസ്എഫ്ഐ നേതാവ് വിശാഖിൻ്റെ പേരാണ് നല്‍കിയതെന്നാണ് കേസ്.
സർവ്വകലാശാല നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക് നടത്തുന്നതിനിടെയാണ് പ്രതികൾ കോടതിയെ സമീപിച്ച് അറസ്റ്റ് തടഞ്ഞ് ഉത്തരവ് വാങ്ങിയത്. രൂക്ഷ വിമർശനത്തോടെ കഴിഞ്ഞ ശനിയാഴ്ച ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പ്രതികളോട് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ വിശാഖും പിന്നാലെ ഷൈജുവും ഹാജരാവുകയായിരുന്നു. പ്രതികളുടെഅറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും.
കോളജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിദ്യാർത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സർവ്വകലാശാലക്ക് പ്രിൻസിപ്പൽ കൈമാറിയത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിൻസിപ്പലിനെയും സസ്പെന്റ് ചെയ്തിരുന്നു. കാട്ടാക്കട പൊലീസിൻെറ അന്വേഷണം മെല്ലെ പോകുന്നതിനിടെയാണ് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിൽ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യ ഹർജി തള്ളിയ ശേഷമാണ് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചത്.
ആൾമാറാട്ട കേസ്: കോളേജ് പ്രിൻസിപ്പലിന്റെ ജാമ്യാപേക്ഷ തള്ളി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam