
കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സിപിഎം ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.
സിപിഎം പഴയ തന്ത്രങ്ങള്‍ പൊടിതട്ടിയെടുക്കുന്നതിന്റെ തെളിവാണ് പയ്യന്നൂരില്‍നിന്നും തളിപ്പറമ്പില്‍നിന്നും പുറത്തു വരുന്നത്. പയ്യന്നൂരില്‍ സിപിഎം ഓഫിസിലാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നത്. കല്യാശേരിയിലെ നിരവധി വോട്ടുകള്‍ പയ്യന്നൂരിലും ചേര്‍ത്ത് ഇരട്ട വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇരട്ട വോട്ടുകള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഉന്നതനേതാക്കളുടെ അനുമതിയോടെയാണ് ഇതു നടക്കുന്നത്. ഇതു സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന് സ്ഥാനാര്‍ഥി പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം ഗൗരവമായി കാണണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വിറളി പിടിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പയ്യന്നൂരില്‍ മാത്രമല്ല, പാലക്കാടും തൃക്കരിപ്പൂരിലുമെല്ലാം എതിര്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിക്കുകയാണെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. സന്ദീപ് വാര്യരെ തടഞ്ഞു. ജി സുധാകരന്റെ ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിപിഎമ്മില്‍ നിന്ന് പുറത്തു വന്നവരെ ടി.പി.ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ചാണ് സിപിഎം നേരിടുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
എന്തെല്ലാം തന്ത്രങ്ങള്‍ ഉപയോഗിച്ചാലും എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പോകുന്നില്ല. ജനങ്ങളും യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ പോലും അവര്‍ക്ക് വോട്ട് ചെയ്യില്ലെന്ന് സിപിഎം ഭയപ്പെടുകയാണ്. മുഖ്യമന്ത്രി വര്‍ഗീയ പ്രീണനവും വ്യാജപ്രചാരണവും തരം താണ ആക്രമണവുമായി മുന്നോട്ടു പോവുകയാണ്. ജി സുധാകരന്റെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം മുഖം ഒന്നു കണ്ണാടിയില്‍ നോക്കണം. മതേതര സ്വഭാവം കാത്തുസൂക്ഷിച്ച ജി സുധാകരനെപ്പോലും വര്‍ഗീയവാദിയായി സിപിഎം ചിത്രീകരിക്കുന്നത് ഖേദകരമാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ തരം താണ വര്‍ഗീയ പ്രീണന നയമാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രചാരണ വിഷയം. പേരാമ്പ്രയില്‍ വനിതാ സ്ഥാനാര്‍ഥിക്കെതിരെ സിപിഎം വര്‍ഗീയ പ്രചാരണം നടത്തുന്നത് നാണക്കേടാണ്. വര്‍ഗീയ പാര്‍ട്ടികളെ പോലും മറികടക്കും വിധമാണ് സിപിഎം ഇത്തരം പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ പാര്‍ട്ടി പിരിവ് സംബന്ധിച്ച എല്ലാ കണക്കും കോണ്‍ഗ്രസിന്റെ കയ്യിലുണ്ട്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് കട്ടവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണമുന്നയിക്കുന്നത്. കോവിഡ് കാലത്ത് മരുന്ന് വാങ്ങിയതില്‍ പിണറായി സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തിയതായി വിവരം പുറത്തുവന്നിരിക്കുകയാണ്. അതൊന്നും ആരും ചോദിക്കാത്തത് എന്താണ്? ചോദ്യം ചോദിക്കുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. കൊല്ലത്ത് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ സൈബറിടത്തിലും പുറത്തും സി പി എം വേട്ടയാടുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam