സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബിഹാറിലെ സമസ്തിപൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയായ ധീരജ് യാദവിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്. സമസ്തിപൂർ ജില്ലയിലെ ഹസൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരിയിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. ധീരജ് യാദവും ഭാര്യ നികിത കുമാരിയും തമ്മിൽ സ്ത്രീധനത്തിന്‍റെ പേരിൽ തർക്കങ്ങൾ നിലനിന്നിരുന്നു. വിവാഹസമയത്ത് നൽകിയ സാധനങ്ങൾ കൂടാതെ ഒരു എരുമയെക്കൂടി സ്ത്രീധനമായി നൽകണമെന്ന് ധീരജും കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെ തുടർന്ന് നികിതയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഒടുവിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അഡീഷണൽ സെഷൻസ് ജഡ്ജ് മനോജ് കുമാർ കേസിൽ വാദം കേൾക്കുകയും, ധീരജ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു. തടവുശിക്ഷയ്ക്ക് പുറമെ വിധിച്ച പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിക്ക് അർഹമായ ശിക്ഷ കോടതി ഉറപ്പാക്കിയത്.


