
ദില്ലി: ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി സാവരിയയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കെസി വേണുഗോപാല്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഉസ്‌ബെക്കിസ്ഥാനിലെ സ്ഥാനപതിക്ക് കത്തയച്ചതായും എംപി അറിയിച്ചു. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ഹരിപ്പാട് സ്വദേശിനിയായ സാവരിയ ബസന്താണ് (22) സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രാദേശിക ഉസ്‌ബെക്ക് അധികൃതരുമായി ഏകോപനം നടത്തി പൊലീസ്, നിയമ, മെഡിക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും മൃതദേഹം താമസം കൂടാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ നടപടികൾ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായി എംബസി കെസി വേണുഗോപാലിനെ അറിയിച്ചു. കുടുംബത്തിന്റെ പ്രതിനിധിയായി ജനീഷ് നിലവില്‍ ഉസ്‌ബെക്കിസ്ഥാനിലുണ്ടെന്നും, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികള്‍ അദ്ദേഹം ഏകോപിപ്പിക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ അദ്ദേഹവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യണമെന്നും കെസി വേണുഗോപാല്‍ അഭ്യര്‍ഥിച്ചു.
സാവരിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉസ്‌ബെക്കിസ്ഥാനിലെ സ്ഥാനപതി കെസി വേണുഗോപാലിന് ഉറപ്പുനല്‍കി. ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. വിമാന ടിക്കറ്റ് ലഭ്യമായാൽ ജൂലൈ 8ന് മൃതദേഹം ഡല്‍ഹിയിലെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം എംപിയെ അറിയിച്ചു.
സാവരിയയെ സഹപാഠിയായ മലയാളിയാണ് ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശിയായ സദറുൾ അനത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ഇവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ തർക്കമുണ്ടായതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ലാപ് ടോപ് കൊണ്ട് തലക്കടിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടാവുകയും മരിക്കുകയുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam