വയനാട് തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിന്റെ പേരിൽ വകുപ്പുകൾ പരസ്പരം പഴിചാരരുതെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസ്.  

കൽപ്പറ്റ : വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ വകുപ്പുകൾ തമ്മിൽ ഈ സമയത്ത് പരസ്പരം പഴിചാരരുതെന്ന് മന്ത്രിമാരോട് മുൻ മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും വകുപ്പുകൾ തമ്മിലുള്ള പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ല ഇപ്പോളെന്ന് മന്ത്രിമാർ ഉൾപ്പടെ തിരിച്ചറിയണമെന്നും റിയാസ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തം.

ഈ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് എല്ലാവരും പിന്തുണ നൽകണം.

രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും വകുപ്പുകൾ തമ്മിലുള്ള പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ല ഇപ്പോളെന്ന് മന്ത്രിമാർ ഉൾപ്പടെ തിരിച്ചറിയണം.

"സർക്കാരിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായോ?"

"മുന്നറിയിപ്പുകൾ എങ്ങനെ കൈകാര്യം ചെയ്തു? "

"സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ?"

എന്നതെല്ലാം തീർച്ചയായും പിന്നീട് നമുക്ക് ചർച്ച ചെയ്യാം.അതിനുള്ള അവകാശം ഓരോ പൗരനുമുണ്ട്.എന്നാൽ അതിനുള്ള സമയം ഇപ്പോൾത്തന്നെയാണെന്ന് കരുതുന്നില്ല.

ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കി, നിലവിലെ വീഴ്ചകളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ചില യുഡിഫ് കേന്ദ്രങ്ങൾ നടത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തി ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്ന ഇത്തരം കേന്ദ്രങ്ങളുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്.

രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം, ഈ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വീഴ്ചകളും വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കൃത്യമായി നമുക്ക് പരിശോധിക്കാം.