ഡിജിപിയുടെ ആവശ്യം സർക്കാർ തള്ളി; സംഘടനകൾക്ക് മൂക്കുകയറിട്ട പൊലീസ് ചട്ടം ഭേദഗതി ചെയ്‌തു

By Web TeamFirst Published May 26, 2020, 7:28 PM IST
Highlights

പൊലീസ് സേനയിൽ സംഘടനകൾക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങളെല്ലാം ഭേദഗതിയിലൂടെ മറികടന്നു. ചട്ടം നിലവിൽ വന്ന് ഒന്നര മാസത്തിനുള്ളിലാണ് ഭേദഗതി തിരുത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകൾക്ക് മൂക്കുകയറിട്ട പൊലീസ് ചട്ടം ഭേദഗതി ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്റയടക്കം ഉന്നത തല സമിതി ഭേദഗതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടും സംഘടനകളുടെ നിലപാടിനാണ് സർക്കാർ പ്രാധാന്യം നൽകിയത്.

പൊലീസ് സേനയിൽ സംഘടനകൾക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങളെല്ലാം ഭേദഗതിയിലൂടെ മറികടന്നു. ചട്ടം നിലവിൽ വന്ന് ഒന്നര മാസത്തിനുള്ളിലാണ് ഭേദഗതി തിരുത്തിയത്. നിയമം ഭേദഗതി ചെയ്യണമെന്ന് ശക്തമായ സമ്മർദ്ദം പൊലീസ് സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. സംഘടനയുടെ നേതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

പൊലീസ് സംഘടനളുടെ പ്രവർത്തനത്തിലും സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പിലും നിലവിലുള്ള രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കാനായിരുന്നു ചട്ടം കൊണ്ടുവന്നത്. രണ്ട് വ‌ർഷത്തിൽ കൂടുതൽ ഒരാള്‍ അസോസിയേഷന്റെ ഭാരവാഹിയാകാൻ പാടില്ല. ഭാരവാഹിയാകാൻ വീണ്ടും മത്സരിക്കണമെങ്കിൽ മൂന്ന് വർഷം കഴിയണം. സമ്മേളനം ഒരു ദിവസമാക്കണം. യോഗങ്ങള്‍ക്കെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി വേണം. അസോസിയേഷനോ നേതാക്കളോ രാഷ്ട്രീയ സംഘടനകളിൽ അംഗത്വം പാടില്ല തുടങ്ങിയ കർശന നിബന്ധനകൾ ചട്ടത്തിലുണ്ടായിരുന്നു.

പുതിയ ചട്ടമനുസരിച്ച് പൊലീസ് സംഘടനയുടെ നേതൃത്വത്തിലുള്ള ഭരണാനുകൂലികളായ ഭാരവാഹികള്‍ പലരും സ്ഥാനം ഒഴിയേണ്ടിവരുമായിരുന്നു. സമ്മേളനവും ഭാരവാഹികളേയും തീരുമാനിക്കേണ്ടത് ഭരണഘടന പ്രകാരം പ്രതിനിധികളുടെ അവകാശമാണെന്നാണ് അസോസിയേഷനുകള്‍ ഉന്നയിച്ചത്. 

click me!