ആരാധനാലയങ്ങള്‍, സിനിമ ഷൂട്ടിംഗ്, കടകള്‍ ; നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Jul 17, 2021, 6:32 PM IST
Highlights

ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാം. ഇലക്ട്രോണിക്ക് ഷോപ്പുകള്‍, ഇലക്ട്രോണിക്ക് അനുബന്ധ ഷോപ്പുകള്‍, വീട്ടുപകരണ ഷോപ്പുകള്‍ എന്നിവ എ, ബി കാറ്റഗറികളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുവരെ തുറക്കാം.

തിരുവനന്തപുരം: ആരാധനാലായങ്ങള്‍ തുറക്കുന്നത് അടക്കമുള്ളതില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം പ്രഖ്യാപനം നടത്തിയത്.  കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കിയും, ലോക്ക്ഡൗണ്‍ ലഘൂകരിച്ചും, വാക്സിനേഷന്‍ വേഗത്തിലാക്കിയുമാണ് രണ്ടാം തരംഗത്തെ സംസ്ഥാനം നേരിടുന്നത്. വാക്സിന്‍ സംസ്ഥാനത്തിന് ലഭിക്കുന്ന രീതിയില്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും. ഇതില്‍ ജനങ്ങള്‍ നന്നായി സഹകരിച്ചാല്‍ മൂന്നാം തരംഗം ഒഴിവാക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ വലിയ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്‍റെ തോത് പരിഗണിച്ച് ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം നേരിടുന്ന അവസ്ഥയില്‍ എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ടിപിആര്‍ അനുസരിച്ച് നാല് വിഭാഗമായാണ് സംസ്ഥാനത്തെ തിരിച്ചിരിക്കുന്നത്. എ വിഭാഗം ടിപിആര്‍ അഞ്ചില്‍ കുറവ് ഇതില്‍ 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. അഞ്ച് മുതല്‍ പത്തുവരെ ടിആര്‍പിയുള്ള ബി വിഭാഗത്തില്‍ - 392 തദ്ദേശ സ്ഥാപനങ്ങളുണ്ട്. 10 മുതല്‍ 15വരെ ടിആര്‍പിയുളള പ്രദേശങ്ങളാണ് സി വിഭാഗത്തില്‍- 362 തദ്ദേശ സ്ഥാപനങ്ങളുണ്ട് ഈ വിഭാഗത്തില്‍. ഡി വിഭാഗം 15ന് മുകളില്‍ ടിആര്‍പിയുള്ളതാണ്- ഇതില്‍ 194 സ്ഥാപനങ്ങളുണ്ട്. 

ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാം. ഇലക്ട്രോണിക്ക് ഷോപ്പുകള്‍, ഇലക്ട്രോണിക്ക് അനുബന്ധ ഷോപ്പുകള്‍, വീട്ടുപകരണ ഷോപ്പുകള്‍ എന്നിവ എ, ബി കാറ്റഗറികളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുവരെ തുറക്കാം.

ഡി വിഭാഗത്തിലെ പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിന് അനുമതി കൊടുത്തിരുന്നില്ല. ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കടകൾ തുറക്കാൻ അനുമതി കൊടുക്കും. ബക്രീദുമായി ബന്ധപ്പെട്ട മൂന്ന് ദിവസത്തെ ഇളവ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രോണിക്, വീട്ടുപകരണ കടകൾ എ,ബി,സി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. 

ആരാധനാലയങ്ങളിൽ വിശേഷ ദിവസങ്ങളിൽ 40 പേർ വരെ അനുവദിക്കും.  ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തവരായിരിക്കണം വരുന്നവര്‍ എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. എ, ബി മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ ഒരു ഡോസ് വാക്സിന്‍ എടുത്ത ജീവനക്കാരെ വച്ച് തുറന്ന് പ്രവര്‍ത്തിക്കാം.

സീരിയൽ ഷൂട്ടിങ് പോലെ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങ്ങ് അനുവദിക്കും. ഒരു ഡോസ് വാക്സീനെടുത്തവർക്കേ ഇത്തരം ഇടത്ത് പ്രവേശനം അനുവദിക്കാവൂ. കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതി.  എഞ്ചിനീയറിങ്, പോളിടെക്നിക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ച സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചർച്ച ചെയ്യും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!