
കേരളത്തിലെ ചായക്കടകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ചർച്ചകൾ ഇപ്പോൾ കടൽ കടന്ന് അമേരിക്കയിലെ പ്രവചന വിപണികളിലും സജീവമായി. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പോളിമാർക്കറ്റ്' എന്ന ബെറ്റിംഗ് പ്ലാറ്റ്‌ഫോമിൽ കേരള തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി കോടിക്കണക്കിന് രൂപയുടെ പന്തയമാണ് നടക്കുന്നത്. കേരളം അടിസ്ഥാനമാക്കിയുള്ള ടെക്നോളജി ഇൻ കേരള എന്ന സൈറ്റിലാണ് ഈ വിവരങ്ങൾ വന്നിട്ടുള്ളത്. വോട്ടെടുപ്പ് ദിവസം വരെ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് വ്യക്തമായ മുൻതൂക്കം നൽകിയിരുന്ന ഈ വിപണിയിൽ, ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് പുരോഗമിക്കവെ നാടകീയമായ മാറ്റങ്ങളുണ്ടായി.
രാവിലെ വരെ വിജയസാധ്യതയിൽ മുന്നിലായിരുന്ന യുഡിഎഫിന്റെ ഗ്രാഫ് പെട്ടെന്ന് താഴേക്ക് പതിക്കുകയും എൽഡിഎഫിന്റെ സാധ്യത 80 ശതമാനത്തിലേക്ക് കുതിച്ചുയരുകയും ചെയ്തു. വോട്ടെടുപ്പ് പുരോഗമിക്കവെ ഉണ്ടായ ഈ 'ട്വിസ്റ്റ്' രാഷ്ട്രീയ നിരീക്ഷകരെയും ടെക് വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ക്രിപ്‌റ്റോ കറൻസിയിലൂടെ കോടീശ്വരനായ ഷെയ്ൻ കോപ്ലാൻ സ്ഥാപിച്ച പോളിമാർക്കറ്റ്, ലോകത്തെ പ്രധാന സംഭവങ്ങളിൽ പണം വെച്ച് പ്രവചനം നടത്താൻ സൗകര്യമൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ്. ഡോണൾഡ് ട്രംപ് ജൂനിയർ, പീറ്റർ തീൽ തുടങ്ങിയ പ്രമുഖർക്ക് നിക്ഷേപമുള്ള ഈ പ്ലാറ്റ്‌ഫോം, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ട്രംപിന്റെ വിജയം കൃത്യമായി പ്രവചിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ബെറ്റിംഗ് സൈറ്റുകൾ നിയമപരമായ തടസങ്ങളും കൃത്രിമത്വ ആരോപണങ്ങളും നേരിടുന്നുണ്ട്.
കേരളത്തിലെ വോട്ടർമാരെയോ പൊതുജനങ്ങളെയോ ഈ പ്രവചനങ്ങൾ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, പ്രവാസി മലയാളി സമൂഹത്തിനിടയിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്. ഗ്രൗണ്ട് ലെവലിലുള്ള യഥാർത്ഥ വികാരം കൊണ്ടാണോ അതോ വിദേശത്തുള്ള നിക്ഷേപകരുടെ വെറും ഊഹാപോഹങ്ങൾ കൊണ്ടാണോ ഈ മാറ്റം സംഭവിച്ചതെന്ന ചോദ്യം ബാക്കിയാണ്. മെയ് 4-ന് ഔദ്യോഗിക ഫലം പുറത്തുവരുമ്പോൾ മാത്രമേ മൻഹാട്ടനിലെ ഈ 'പന്തയക്കളി' ശരിയാണോ എന്ന് വ്യക്തമാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam