
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി. സംസ്ഥാനത്ത് ഒറ്റ ഘട്ടമായി ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ഇത്രയും കുറഞ്ഞ ദിവസത്തിനികം തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം എത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 25-ാം നാൾ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. നിശബ്ദ പ്രചാരണമടക്കമുള്ള ദിവസങ്ങളാണിത്. സ്ഥാനാര്‍ത്ഥി നിര്‍ണയും ഏകദേശം പൂര്‍ത്തിയായതിന്റെ ആശ്വാസം എൽഡിഎഫിനുണ്ട്. സിപിഐയാണ് ആദ്യമായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഇന്ന് തന്നെ പുറത്തുവരും. ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എൻഡിഎ പട്ടിക നാളെ പുറത്തുവരും. ഇനിയും പൂര്‍ണത വരാത്ത സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന് തലവേദനയാകും.
വെറും മൂന്നാഴ്ച മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നണികൾക്ക് മുന്നിലുള്ളത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചാരണ മുന്നൊരുക്കങ്ങളുമായി ഒരാഴ്ച കഴിഞ്ഞാൽ പിന്നെ കൃത്യമായി രണ്ടാഴ്ച മാത്രമാണ് പ്രചാരണത്തിനായി ലഭിക്കുക. ഭവന സന്ദര്‍ശനമടക്കം നിരവധി പ്രചാരണ മാര്‍ഗങ്ങളിൽ നന്ന് മാറി നേരിട്ടുള്ള കാടിളക്കി പ്രചാരണത്തിലേക്ക് മുന്നണികൾ അതിവേഗം കടക്കുമെന്നത് തന്നെയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കൂടി പരിഗണിച്ചാണ് ഏപ്രിൽ രണ്ടാം വാരത്തിൽ തന്നെ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ എൽഡിഎഫ് സർക്കാരിന്റെ കാലാവധി മെയ് 23-ന് അവസാനിക്കാനിരിക്കെയാണ് ഈ തെരഞ്ഞെടുപ്പ്. പശ്ചിമേഷ്യൻ യുദ്ധവും അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങളും രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുന്ന സാഹചര്യത്തിൽ, ഈ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലും നിർണ്ണായകമാകും. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള കടുത്ത പോരാട്ടത്തിനൊപ്പം എൻഡിഎയുടെ സാന്നിധ്യവും ഇത്തവണ ശക്തമാണ്. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് വൈകിട്ട് നാല് മണിക്ക് നടന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam