
കൊച്ചി: എസ്‍ഡിപിഐയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. എസ്‍ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണ പരസ്യമായ കാര്യമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ മീറ്റ് ദ പ്രസിൽ പറഞ്ഞു. എസ്‍ഡിപിഐ സ്ഥാനാര്‍ത്ഥിയാണ് പലയിടത്തും സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി. പിഡിപി കൂട്ടുകെട്ട് ഉണ്ടാക്കിയത് മദ്‍നിയുടെ സാന്നിധ്യത്തിൽ നടത്തിയ ചര്‍ച്ചയിലൂടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടെന്നും അധികാരത്തിലെത്തിയാ. എൽഡിഎഫ് സര്‍ക്കാരിന്‍റെ നയങ്ങള്‍ പുനപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചേലക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിനാണ് ജയം. അതിനാൽ തന്നെ യുഡിഎഫ് അനുകൂല തരംഗമുണ്ട്. മുഖ്യമന്ത്രിയും എൽഡിഎഫും പ്രകടിപ്പിക്കുന്നത് പരാജിതരുടെ കപട ആത്മവിശ്വാസമാണ്. കോടികളുടെ പ്രചാരണ വേല നടത്തിയാലും മുഖം നന്നാക്കാൻ പറ്റില്ല. 300 കോടിയിൽ അധികം രൂപ തെരഞ്ഞെടുപ്പ് രംഗത്ത് എൽഡിഎഫ് ഉപയോഗിക്കുന്നുണ്ട്. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്. സര്‍ക്കാര്‍ മാറണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അഞ്ചു തവണയാണ് എൽഡിഎഫ് സര്‍ക്കാര്‍ ബസ് നിരക്ക് കൂട്ടിയത്. നാലു തവണ വൈദ്യുതി നിരക്കും വര്‍ധിപ്പിച്ചു. വെള്ളത്തിനും നിരക്ക് കൂട്ടി. കോടതി ഫീസ് വരെ ഉയര്‍ത്തി. കമ്യുണിസ്റ്റ് നേതാക്കളുടെ ദാരിദ്ര്യം മാറിയെന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യം മാറിയില്ല. അഴിമതിക്ക് എതിരായ തന്‍റെ പോരാട്ടം മുഖ്യമന്ത്രി കളിയാക്കി. ആരോപണങ്ങൾ ഉന്നയിച്ചിട്ടും തെരഞ്ഞെടുപ്പ് വിജയിച്ചുവെന്നാണ് പറഞ്ഞത്. പക്ഷേ, കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏഴ് ആരോപണങ്ങളിൽ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വന്നു. മുഖ്യമന്ത്രിയെ അത് ഓര്‍മിപ്പിക്കാൻ പിആര്‍ ഏജന്‍സിയെ നിയമിക്കണം.
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ ചര്‍ച്ച ഇപ്പോള്‍ പ്രസക്തമല്ല. തെരഞ്ഞെടുപ്പിനുശേഷമായിരിക്കും ആ ചര്‍ച്ച നടക്കുക. പലരും പലതും പറയുന്നതിൽ കാര്യമില്ല. രാഹുൽ ഗാന്ധി തന്നെ നേരിട്ട് തീരുമാനിക്കും. യുഡിഎഫ് അധികാരത്തിലെത്തിയാൽ എൽഡിഎഫ് സർക്കാരിന്‍റെ നയങ്ങളിൽ പുനപരിശോധന നടത്തും. മദ്യത്തിന്‍റെ അളവ് കുറയ്ക്കാൻ യുഡിഫ് ശ്രദ്ധിക്കും. മദ്യനയത്തിൽ അടക്കം ആവശ്യമായ മാറ്റങ്ങൾ വരുത്തും.
കോണ്‍ഗ്രസിന്‍റെ വയനാട് ഭവന നിർമ്മാണം പൂർത്തിയാക്കും. പലകാര്യത്തിനും അനുമതി കിട്ടുന്നില്ല.നിർമ്മാണം പൂർത്തിയാക്കിയിട്ടേ ഉദ്ഘാടനം നടത്തുകയുള്ളു. സർക്കാരിനെ പോലെ പാതിയിൽ ആക്കില്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇന്ദിര ഗ്യാരണ്ടികള്‍ നടപ്പാക്കും. ഇന്ദിര ഗ്യാരണ്ടിയിലെ കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രക്കായി സബ്സിഡി നൽകും. കെഎസ്ആര്‍ടിസിക്ക് സബ് സിഡി നൽകികൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുവേണ്ടി വരുമാന സ്രോതസ് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തന്നെ പദ്ധതി ആരംഭിക്കും. കിഫ്ബി കൊണ്ടുവന്നത് ആന്‍റണി സര്‍ക്കാരാണ്. കിഫ്ബി വഴിയുള്ള ധൂര്‍ത്തിനെതിരെയാണ് തങ്ങള്‍ വിമര്‍ശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam